ഇടുക്കി: കോവിഡ് പടർന്നു പിടിക്കുന്ന തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ നിന്നും സൂത്രത്തിൽ അതിർത്തി കടന്നെത്തിയ യുവാവ് ജില്ലയിൽ. ഉപ്പുതറയ്ക്ക് സമീപം കെ. ചപ്പാത്തിലാണ് യുവാവ് രാത്രിയിൽ രഹസ്യമായി അതിർത്തി കടന്നെത്തിയത്. തമിഴ്‌നാട്ടിലെ ക്വാറന്‍റൈൻ ചട്ടങ്ങൾ പാലിക്കാതെയാണ് യുവാവ് അതീവ രഹസ്യമായി അതിർത്തി കടന്നെത്തിയത്. തമിഴ്നാട്ടിലായിരുന്ന യുവാവിനെ പുലർച്ചെ വീട്ടിൽ കണ്ടതോടെ നാട്ടുകാരും പരിഭ്രാന്തരായി.
ചപ്പാത്തിനു സമീപം ആലടിയിൽ വർക്ക് ഷോപ്പ് നടത്തുന്ന യുവാവാണ് ചരക്ക് ലോറിയിൽ അതിർത്തി കടന്നത്. ഇയാൾ ഒരു മാസം മുൻപാണ് സ്വന്തം നാടായ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ വീട്ടിലേക്ക് പോയത്. ലോക് ഡൗണിൽ മടങ്ങിയെത്താനാവാതെ നാട്ടിൽ കുടുങ്ങി കിടക്കുകയായിരുന്നു. കെ. ചപ്പാത്തിൽ ശ്രീധർമാ ക്ഷേത്രത്തിനു സമീപമാണ് ഇയാൾ താമസിക്കുന്നത്. ലോക് ഡൗൺ ഇളവ് ലഭിച്ചതോടെ വർക്ക് ഷോപ്പ് തുറന്നു പ്രവർത്തിക്കാനാണ് ഇയാൾ രഹസ്യമായി അതിർത്തി കടന്നത്. വെള്ളിയാഴ്ച്ച രാത്രിയിൽ ആരുമറിയാതെ ചപ്പാത്തിലെ വീട്ടിൽ എത്തുകയായിരുന്നു.
അതേസമയം ശനിയാഴ്ച്ച പുലർച്ചെ യുവാവിനെ വീട്ടിൽ കണ്ട അയൽക്കാർ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു. തുടർന്ന് ഉപ്പുതറ സി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇയാൾക്ക് രോഗ ലക്ഷണം കണ്ടെത്തിയിട്ടില്ലെങ്കിലും കോവിഡ് പടർന്നു പിടിക്കുന്ന തേനിയിൽ നിന്നും വന്നതിനാൽ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പും. തുടർന്ന് ഇയാളെ വീട്ടിൽ തന്നെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അതേസമയം ഇയാൾ താമസിക്കുന്ന വീടിനോട് ചേർന്ന് നിരവധി വീടുകൾ ഉള്ളതിനാൽ ഇയാളെ ഇവിടെ നിന്നും മാറ്റണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സംഭവത്തിൽ കലക്‌ടർക്ക് റിപ്പോർട്ട് അയച്ചതായി മെഡിക്കൽ ഓഫീസർ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: