കൊല്ലം: ഭർത്താവിനൊപ്പം കിടന്ന യുവതി പാമ്പ്കടിയേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ രക്ഷിതാക്കൾ രംഗത്തെത്തി. കൊല്ലം അഞ്ചലിൽ ഏറം സ്വദേശിയായ ഉത്ര (25)യാണ് മരിച്ചത്. യുവതിയുടെ ഭർത്താവിന് പാമ്പ് പിടുത്തക്കാരുമായുള്ള ബന്ധമാണ് ദുരൂഹതക്ക് കാരണമായത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഉത്രയുടെ രക്ഷിതാക്കൾ കൊല്ലം റൂറല്‍ എസ്‌പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഈ മാസം ഏഴിനാണ് ഉത്രയെ കുടുംബ വീട്ടിൽ വച്ച് വിഷപാമ്പ് കടിക്കുന്നത്. അടൂർ പറക്കോട്ടെ ഭർതൃവീട്ടിൽ പാമ്പ്കടിയേറ്റ ഉത്ര ചികിത്സയ്ക്കായിട്ടാണ് കുടുംബ വീട്ടിലെത്തിയത്.
ശീതീകരിച്ച മുറിയിൽ ഭർത്താവിനൊപ്പം കിടന്നുറങ്ങിയ ഉത്രയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം. മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്‌തിരുന്നു.
മാർച്ച് രണ്ടിനാണ് ഭർതൃവീട്ടിൽ ഉത്രയ്ക്കു പാമ്പു കടിയേറ്റത്. പാമ്പുകടിയേറ്റ ദിവസം ഭർത്താവ് സൂരജും മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചല്‍ പൊലീസ് പറഞ്ഞു. ഉത്ര– സൂരജ് ദമ്പതികള്‍ക്ക് ഒരു വയസുള്ള മകനുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: