ഇടുക്കി: കർശന പരിശോധനകൾ നിലനിൽക്കെ അതിർത്തി കടക്കാൻ വീണ്ടും തമിഴ്‌നാട് സ്വദേശിയുടെ ശ്രമം. രാമക്കൽമെട്ടിലെ ബംഗ്ലാദേശ് കോളിനി വഴി കേരളത്തിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇന്ന് ഉച്ചകഴിഞ്ഞാണ് അരിച്ചാക്കും തലയിൽ വച്ചുള്ള തമിഴ്‌നാട് സ്വദേശിയെ ഇവിടെ കണ്ടത്. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ നാട്ടുകാർ കണ്ടു. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസിനെ കണ്ടതോടെ ഇയാൾ അരിച്ചാക്കും വലിച്ചെറിഞ്ഞ് വനത്തിനുള്ളിലേക്ക് ഓടി.
ഇയാൾക്കായി വനത്തിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. തമിഴ്‌നാട്ടിൽ നിന്നും ഇപ്പോഴും അതിർത്തി കടന്ന് ആളുകൾ എത്തുന്നുണ്ടെന്നുള്ളതിന്‍റെ സൂചനകളാണ് ഇതോടെ ശക്തമാകുന്നത്. ഇന്നും 400 ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ച തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 10,000 കടന്നു. ഇടുക്കിയുടെ അതിർത്തി പങ്കിടുന്ന തേനി ജില്ലയിലും രോഗികൾക്ക് കുറവില്ല.
സാഹചര്യം ഇങ്ങനെ നിൽക്കെ കേരളാ അതിർത്തിയിലേക്ക് തമിഴ്‌നാട്ടിൽ നിന്നും ഇപ്പോഴും ആളുകളെത്തുന്നത് ദുരൂഹമാണ്. തമിഴ്‌നാട്ടിൽ നിന്നും പണം വാങ്ങി ആളുകളെ അതിർത്തി കടക്കാൻ ഉദ്യോഗസ്ഥർ സഹായിക്കുന്നതായി നേരത്തെ പ്രൈംടൈം ന്യൂസ് തന്നെ റിപ്പോർട്ട് ചെയ്‌തിരുന്നു. സമാനമായ ഇടപാടുകൾ തുടരുന്നതായിട്ടാണ് ഇന്ന് നടന്ന സംഭവം വ്യക്തമാക്കുന്നത്. കേരളത്തിലെത്തി മടങ്ങുന്നവർ നൽകുന്ന വിവരം അറിയിച്ചാണ് കൂടുതൽ പേർ ഇടുക്കിയിലേക്ക് കടന്നു വരുന്നത്. ഇവർ ജില്ലയിൽ രോഗം പകർത്താനുള്ള സാധ്യതയും ഏറെയാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: