ഇടുക്കി: ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ശാന്തൻപാറ സ്വദേശി മടങ്ങിയെത്തിയ ആദ്യ ദിനം തങ്ങിയത് സ്വകാര്യ ലോഡ്‌ഡിൽ. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്‌ജിലെ പത്തോളം ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്‍റെ നിർദേശ പ്രകാരമാണ് ഇയാൾ ലോഡ്‌ജിൽ മുറിയെടുത്തത്. മുംബൈയിൽ നിന്നും ബസ് മാർഗം ഈ മാസം 17നാണ് ഇയാൾ എറണാകുളത്തെത്തിയത്. മുംബൈയിൽ നിന്നും യാത്ര തിരിച്ചതോടെ ഇയാളുമായി ആരോഗ്യ വകുപ്പ് ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു.
എറണാകുളത്തെത്തിയ യുവാവിനോട് ടാക്‌സിയിൽ നാട്ടിലേക്കെത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 18ന് പുലർച്ചെ നാട്ടിലെത്തിയ യുവാവിനോട് ലോഡ്‌ജിൽ വിശ്രമിക്കാൻ ആവശ്യപ്പെട്ടു. ഇതെ തുടർന്നാണ് ഇയാൾ സ്വകാര്യ ലോഡ്‌ജിൽ മുറിയെടുത്തത്. യുവാവിനെ വീട്ടിലെത്താതെ തടഞ്ഞത് ആരോഗ്യ വകുപ്പിന് നേട്ടമായി. 18ന് രാവിലെ 11ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പനിയും ജലദോഷവും ഉൾപ്പെടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാളെ 108 ആംബുലൻസിൽ ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു. അന്നു തന്നെ യുവാവിന്‍റെ സ്രവം പരിശോധനയ്ക്ക് അയച്ചു.
രോഗ ലക്ഷണം ഉള്ളതിനാൽ തന്നെ കൂടുതൽ പേരുമായി ഇയാളെ സമ്പർക്കത്തിലാക്കാതെ തടഞ്ഞതിൽ ആരോഗ്യ വകുപ്പ് വിജയിച്ചു. ലോഡ്‌ജിൽ മുറിയെടുത്തെങ്കിലും മുൻ കരുതലുകൾ സ്വീകരിച്ചിരുന്നതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ലോഡ്‌ജിലെ ജീവനക്കാരുടെ സ്രവ പരിശോധന നടത്തും. തെലങ്കാനയിൽ നിന്നുള്ള അമ്മയും കുഞ്ഞും ഇതേ ലോഡ്‌ജിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് ബാധിതനായ യുവാവ് യാത്ര ചെയ്‌ത ബസിലെ മറ്റു യാത്രക്കാരെ കണ്ടെത്താൻ ശ്രമം തുടങ്ങി. ഇയാൾ യാത്ര ചെയ്‌ത കാറിന്‍റെ ഡ്രൈവറെയും ആരോഗ്യ വകുപ്പ് ഉടൻ കണ്ടെത്തി നിരീക്ഷണത്തിലാക്കും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: