ഇടുക്കി: രണ്ട് ദിവസത്തിനിടെ വിദേശ രാജ്യങ്ങളിൽ നിന്നും 20 പേർ ഇടുക്കിയിലേക്ക് മടങ്ങിയെത്തി. ചൊവ്വാഴ്ച വൈകിട്ട് 12 പേരാണ് നാട്ടിലെത്തിയത്. ടെല്‍അവീവില്‍ നിന്നുള്ള 10 പേരും ദുബായില്‍ നിന്ന് രണ്ടുപേരുമെത്തി. അടിമാലി സ്വദേശികളായ ഇവരെ അടിമാലിയിലെ വിവിധ ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയും പകലുമായി എട്ട് പേരെത്തി. കുവൈറ്റില്‍ നിന്ന് ആറും ഉക്രെയ്‌നില്‍ നിന്ന് രണ്ടും ആളുകളാണെത്തിയത്.
ഇതില്‍ പുരുഷന്‍മാരെ തൊടുപുഴയിലെ ഈഫല്‍ ടൂറിസ്റ്റ് ഹോമിലും വനിതകളെ ഐശ്വര്യ റെസിഡന്‍സിയിലും സജ്ജമാക്കിയ ക്വാറന്‍റൈന്‍ സെന്‍ററുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതലാളുകള്‍ എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആരോഗ്യ വകുപ്പും ജാഗ്രതയിലാണ്. അതേസമയം ബുധനാഴ്ച്ച വൈകിട്ട് അഞ്ച് വരെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കുമളി അതിർത്തി വഴി 176 പേർ സംസ്ഥാനത്തേക്കെത്തി.
94 പുരുഷന്‍മാരും 57 സ്ത്രീകളും 25 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട് - 132, കർണാടക - 11, മഹാരാഷ്ട്ര - എട്ട്, രാജസ്ഥാന്‍ -നാല്, ആന്ധ്രപ്രദേശ് - ഏഴ്, തെലുങ്കാന - രണ്ട്, ഡല്‍ഹി -അഞ്ച്, പോണ്ടിച്ചേരി- മൂന്ന് എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 46 പേര്‍ ഇടുക്കി ജില്ലയിലേക്കെത്തിയവരാണ്. റെഡ് സോണുകളില്‍ നിന്നെത്തിയ 15 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 161 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്‍റൈയിന്‍ നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: