ഇടുക്കി: ഔദ്യോഗിക സ്ഥാനാർഥിപട്ടികാ പ്രഖ്യാപനത്തിനു പിന്നാലെ ഉത്തരത്തിലിരുന്നതും കക്ഷത്തിലിരുന്നതും നഷ്ടപ്പെട്ട് ഇടുക്കിയിലെ കോൺഗ്രസ് വിമതൻമാർ. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ ചർച്ചകൾ പുരോഗമിക്കവെയാണ് ഇടുക്കിയിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വിമത നീക്കം നടത്തിയത്.
പീരുമേട്ടിൽ റോയി കെ പൗലോസിനു സീറ്റ് നിഷേധിച്ചെന്നാരോപിച്ചെന്നായിരുന്നു ഇവരുടെ ആരോപണം. അഞ്ച് ബ്ലോക്ക് പ്രസിഡന്‍റുമാർ, 15 ഡിസിസി സെക്രട്ടറിമാർ അടക്കമുള്ളവർ ബിജെപിയിലേക്ക് ചേക്കേറുമെന്നും ഭീഷണിമുഴക്കി. ഹൈക്കമാൻഡിനെ വരെ സമ്മർദത്തിലാക്കാൻ ഡെൽഹി ചർച്ച നടന്ന ദിവസം തന്നെ വിമതൻമാർ ഇടുക്കിയിൽ യോഗം ചേരുകയും ചെയ്‌തിരുന്നു.
അതേസമയം വിമതൻമാർക്ക് പുല്ലുവില കൽപ്പിച്ചാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. പീരുമേട്ടിൽ സിറിയക് തോമസിനു തന്നെ സീറ്റ് നൽകുകയും ചെയ്‌തു. പീരുമേട് മണ്ഡലത്തിനു വേണ്ടി രാജി പ്രഖ്യാപിച്ച വിമതൻമാർ പകുതിയിലേറെയും മണ്ഡലത്തിനു പുറത്തു നിന്നുള്ളവരായിരുന്നു.
ഇതോടെ വിമത നീക്കം നടത്തിയ നേതാക്കൾക്ക് അങ്ങോട്ടുമിങ്ങോട്ടുമില്ലെന്ന അവസ്ഥയുമായി. വിമതൻമാരിൽ ചിലർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നെങ്കിലും അവസാന നിമിഷം ഇതും ചീറ്റി. ഇന്നലെ ഇടുക്കിയിൽ ബിജെപിയും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതോടെ വിമതൻമാർക്ക് ഉത്തരത്തിലിരുന്നതും കക്ഷത്തിലിരുന്നതും നഷ്ടപ്പെട്ട അവസ്ഥയായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9
Post A Comment: