ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇടുക്കിയിൽ ഇടതുപക്ഷത്തെ വെട്ടിലാക്കി ജോയ്‌സ് ജോർജിന്‍റെ വിവാദ പരാമർശം. ഇന്നലെ ഇരട്ടയാറ്റിൽ ഉടുമ്പൻചോലയിലെ ഇടത് സ്ഥാനാർഥി എം.എം മണിയുടെ പ്രചരണ വേദിയിലാണ് ജോയ്‌സ് ജോർജ് അശ്ലീല പ്രഭാഷണം അഴിച്ചു വിട്ടത്.
രാഹുൽഗാന്ധിയുടെ മുന്നിൽ സ്ത്രീകൾ കുനിഞ്ഞു നിൽക്കരുതെന്നും അദ്ദേഹം വിവാഹം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയ്‌സ് ജോർജിന്‍റെ പരാമർശം. ജോസ്‌സ് ജോർജ് അശ്ലീല ഭാഷയിൽ രാഹുൽഗാന്ധിയെ അധിക്ഷേപിക്കുന്നത് കേട്ട് വേദിയിലിരുന്ന എം.എം. മണി കുലുങ്ങികുലുങ്ങി ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റുള്ള ഇടത് നേതാക്കളും പരാമർശം കേട്ട് കുലുങ്ങി ചിരിക്കുന്നുണ്ട്.
അതേസമയം എം.എം. മണിയുടെ വൺ ടു ത്രീ പ്രസംഗം പോലെ തന്നെ ജോയ്‌സ് ജോർജിന്‍റെ വിവാദ പരാമർശത്തിന്‍റെ വീഡിയോയും പുറത്തു വന്നതോടെ ഇടുക്കിയെ രാഷ്ട്രീയം വീണ്ടും കലങ്ങിമറിഞ്ഞു. ഇടതുപക്ഷത്തിനെതിരെയും ജോയ്‌സ് ജോർജിനെതിരെയും വൻ വികാരമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നത്.
കോളെജ് വിദ്യാർഥിനികളെ അധിഷേപിച്ച ജോയ്‌സ് ജോർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികളും വിദ്യാർഥി സംഘടനാ പ്രതിനിധികളും രംഗത്തെത്തി. കോൺഗ്രസും ഇടുക്കി എം.പിയും അടക്കമുള്ളവർ വിഷയത്തിനെതിരെ രൂക്ഷമായ വിമർശനവും ഉന്നയിച്ചതോടെ ജില്ലയിൽ ഇടതുപക്ഷം പ്രതികൂട്ടിലായിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വന്ന എല്ലാ സർവേകളിലും ഇടുക്കിയിൽ യു.ഡി.എഫിന്‍റെ വിജയം പ്രവചിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇടത് തരംഗമാണെങ്കിലും ജില്ലയിൽ യുഡിഎഫ് തരംഗമാണെന്നാണ് സർവേകളിലെ ട്രെൻഡ്. ഇതിനെ മറികടന്ന് വിജയം നേടാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് പാർട്ടിയെയും ഇടതുമുന്നണിയെയും ഒന്നാകെ വെട്ടിലാക്കി ജോയ്‌സ് ജോർജിന്‍റെ വിവാദ പരാമർശം പുറത്തു വന്നിരിക്കുന്നത്.
"രാഹുൽ ഗാന്ധി പെൺകുട്ടികൾ മാത്രമുള്ള കോളെജുകളിലെ പോകാറുള്ളൂ അവിടെ ചെന്നിട്ട് പെൺകുട്ടികളെ വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും ഒക്കെ പഠിപ്പിക്കും. എന്‍റെ പൊന്നു മക്കളെ രാഹുൽഗാന്ധി വരുമ്പോൾ വളയാനും കുനിയാനും ഒന്നും പോയേക്കല്ല് പുള്ളി പെണ്ണൊന്നും കെട്ടിയിട്ടില്ല കുഴപ്പക്കാരനാന്നാ പറയുന്നേ.. ഇതായിരുന്നു ജോയിസിന്‍റെ പരാമർശം. സംഭവം സംസ്ഥാന രാഷ്ട്രീയത്തിലും ചൂടേറിയ ചർച്ചയായിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: