പാട്‌ന: ക്ലാസ് മുറിയുടെ വാതിലിൽ നിന്നും ഷോക്കേറ്റ് എട്ടു വയസുകാരി മരിച്ചു. ബിഹാറിലെ ദര്‍ഭംഗയിലാണ് സംഭവം. തകരാറിലായ വൈദ്യുത കേബിള്‍ ഇരുമ്പുകൊണ്ട് നിര്‍മിച്ച ഗേറ്റിൽ മുട്ടിയിരുന്നതാണ് അപകടത്തിനു കാരണമായത്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി ചഞ്ചൽ കുമാരിക്ക് ഷോക്കേറ്റത്. ജലേ ഗ്രാമത്തിലെ ചെറുകിട കച്ചവടക്കാരനായ ഭരത് ഝായുടെ മകളാണ് മരിച്ച ചഞ്ചൽ കുമാരി. പെൺകുട്ടിയുടെ മൂത്ത സഹോദരൻ രാഹുലും ഇതേ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുട്ടിയ്ക്ക് ഷോക്കേറ്റതു കണ്ട് രക്ഷപെടുത്താനായി ഓടിയെത്തിയ ക്ലാസിലെ ആറു കുട്ടികള്‍ക്കും അധ്യാപികയ്ക്കും ഷോക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേ സമയം, എലിശല്യമാണ് അപകടമുണ്ടാക്കാൻ കാരണമെന്നായിരുന്നു ജില്ലയുടെ ചുമതലയുള്ള ഡി ഇ ഒ യുടെ വിശദീകരണം. ഇതിനു പിന്നാലെ പ്രദേശത്തു വലിയ പ്രതിഷേധമുണ്ടായി. സ്‌കൂളിൽ താത്കാലിക അടിസ്ഥാനത്തിൽ ചെയ്‌ത വയറിങ് ആണെന്നാണ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ തന്നെ അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
ക്ലാസ് റൂമിലേയ്ക്ക് വൈദ്യുതി എത്തിച്ചിരുന്ന കേബിള്‍ എലി കരണ്ടു മുറിച്ചതാണെന്നു തോന്നുന്നു. കേടുവന്ന കേബിള്‍ ക്ലാസിലെ ഇരുമ്പുവാതിലുമായി സമ്പര്‍ക്കത്തിലായിരുന്നു. ഈ വാതിലിൽ പിടിച്ച ചഞ്ചലയ്ക്ക് ഷോക്കേൽക്കുകയായിരുന്നു." ഡി ഇ ഓ മഹേഷ് പ്രസാദ് സിങ് പറഞ്ഞു. ഷോക്കേറ്റു പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു.
സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. സ്‌കൂൾ പരിസരത്ത് നടന്ന അപകടത്തിന് സ്‌കൂൾ അധികൃതര്‍ക്കാണ് ഉത്തരവാദിത്തമെന്നും സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരിച്ച കുട്ടിയുടെ കുടുംബത്തിന് ആശ്വാസധനമായി നാലുലക്ഷം രൂപ അനുവദിച്ചതായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: