കോഴിക്കോട്: ഹെന്ന ചെയ്യാനെത്തിയ 23 കാരി ബ്യൂട്ടി പാർലറിൽ നിന്നും മോഷ്‌ടിച്ചത് അഞ്ച് പവൻ സ്വർണവും 60,000 രൂപയും. സംഭവത്തിൽ കടലുണ്ടി അമ്പാളി അഞ്ജനയാണ് അറസ്റ്റിലായത്. കോഴിക്കോടുള്ള സഹേലി ബ്യൂട്ടി പാർലറിൽ നിന്നാണ് മോഷണം നടന്നത്. അഞ്ച് മാസത്തിന് ശേഷമാണ് യുവതിയെ പൊലീസ് പിടികൂടുന്നത്.
കഴിഞ്ഞ ഒക്ടോബർ 24നാണ് സഹേലി ബ്യൂട്ടി പാർലറിൽ ഹെന്ന ട്രീറ്റ്മെന്‍റിനായി യുവതി എത്തിയത്. വയറുവേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞ് ബ്യൂട്ടീഷ്യനോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുത്ത് വരുമ്പോഴേക്കും ബാഗിൽ സൂക്ഷിച്ച സ്വർണവും പണവും യുവതി കൈക്കലാക്കുകയായിരുന്നു.
സംഭവത്തിൽ ചേവായൂർ പൊലീസാണ് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടേയും പൊലീസിനു ലഭിച്ച വിവര പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബ്യൂട്ടിപാർലറിന് സമീപങ്ങളിലുള്ള ക്യാമറകളും ഏകദേശ രൂപവും സ്കൂട്ടറിനെ കുറിച്ചും ലഭിച്ച വിവരങ്ങൾ ചേർത്താണ് പ്രതിയെ കണ്ടെത്തിയത്.
നൂറിലേറെ ക്യാമറാ ദൃശ്യങ്ങളാണ് പൊലീസ് ഇതിനായി പരിശോധിച്ചത്. നടക്കാവ് ബസ് സ്റ്റോപ്പിന് സമീപത്തു വെച്ചാണ് യുവതിയെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ നഗരത്തിലെ വിവിധ ബ്യൂട്ടിപാർലറുകളിൽ നടന്ന മോഷണങ്ങളെ പറ്റിയും പൊലസീന് സൂചന ലഭിച്ചിട്ടുണ്ട്.
ചേവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വി. വിജയകുമാർ, എസ്ഐ എൻ. അജീഷ് കുമാർ, സീനിയർ സിപിഒ രാജീവ് കുമാർ പാലത്ത്, വി.ജി. മഞ്ജു വിജി, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, എം. ഷാലു, എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, പി. ശ്രീജിത്ത്, പി.ടി. ഷഹീർ, എ.വി. സുമേഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: