ദുബായ്: ആയുർവേദ കേന്ദ്രത്തിന്‍റെ പേരിൽ ലഭിച്ച ജോലി തേടി ഗൾഫിലെത്തിയ മലയാളി യുവതി ചെന്നെത്തിയത് അനാശാസ്യ കേന്ദ്രത്തിൽ. കൊട്ടാരക്കര സ്വദേശിനിയായ വിവാഹിതയായ യുവതിയാണ് വഞ്ചിക്കപ്പെട്ടത്. നാട്ടിലെ പ്രമുഖ ആയുർവേദ കേന്ദ്രത്തിന്‍റെ വ്യാജ പേരിലുള്ള സ്ഥാപനത്തിൽ ജോലിയെന്ന വ്യാജേനയാണ് വിസ അനുവദിച്ചു കിട്ടിയത്.
ആയുർവേദ നഴ്‌സിങ് പഠിച്ച യുവതി യു.എയിൽ എത്തിയെങ്കിലും ചെന്നു പെട്ടത് അനാശാസ്യ കേന്ദ്രത്തിലായിരുന്നു. പെൺകുട്ടി വിവാഹം കഴിഞ്ഞു ഒരു മാസത്തിനകമാണ് അജ്മാനിലെത്തിയത്. സംഭവം അറിഞ്ഞെത്തിയ സാമൂഹികപ്രവര്‍ത്തകരുടെ ഇടപെടൽ യുവതിക്ക് രക്ഷയായി. സാമൂഹികപ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാത്രിയോടെ യുവതിയെ ഫ്ലാറ്റിൽനിന്ന് രക്ഷിച്ചു. യുവതിയെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് സാമൂഹികപ്രവർത്തകർ അറിയിച്ചു.
പാസ്പോര്‍ട്ട് തിരികെ വാങ്ങി രണ്ടു ദിവസത്തിനുള്ളില്‍ യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം നടക്കുകയാണ്. യുവതിയുടെ പാസ്‌പോര്‍ട്ട് തിരികെ കിട്ടാനുള്ള കാലതാമസമാണ് യാത്ര വൈകിപ്പിക്കുന്നത്. പാസ്‌പോര്‍ട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഏല്‍പ്പിക്കാമെന്നാണ് സ്ഥാപനത്തിന്‍റെ നടത്തിപ്പുകാര്‍ പറഞ്ഞതെന്ന് സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു. ആയുര്‍വേദ നഴ്സിങ് പഠിച്ച പെണ്‍കുട്ടിയെ നാട്ടിലെ പ്രശസ്തമായ ആയുർവേദ കേന്ദ്രത്തിന്‍റെ യുഎഇയിലുള്ള ശാഖയിൽ തെറാപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്താണ് അജ്മാനിൽ എത്തിച്ചത്.
മാസം 30,000 രൂപ യുവതിക്ക് ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. ഇതുകൂടാതെ താമസവും ഭക്ഷണവും സൗജന്യമായിരിക്കുമെന്നും അറിയിച്ചിരുന്നു. വിസയ്ക്കും വിമാന ടിക്കറ്റ് നല്‍കുമെന്നും തുടക്കത്തില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നവർ പറഞ്ഞു. എന്നാൽ ഒടുവിൽ ആ ചെലവും യുവതി തന്നെയാണ് വഹിച്ചത്. വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ യുവതിയെ ഒരു കാറിൽ ഫ്ലാറ്റിൽ എത്തിക്കുയായിരുന്നു. അവിടെ വേറെ ചില യുവതികളുണ്ടായിരുന്നു. അവരുമായി സംസാരിച്ചപ്പോഴാണ് താൻ ചതിക്കുഴിയിൽ പെട്ട വിവരം യുവതി അറിയുന്നത്.
ഫോണ്‍ ചെയ്യാനോ പുറത്തുപോകാനോ അനുവദിച്ചിരുന്നില്ല. ഭക്ഷണം കൈയിൽനിന്ന് പണം നൽകി വാങ്ങി കഴിക്കണം. ഇതിനിടെ ഇടപാടുകാരായി വന്ന ചിലർ യുവതിയെ മർദിക്കുകയും ചെയ്തു. വിമാനത്താവളത്തില്‍നിന്ന് അനാശാസ്യ കേന്ദ്രം നടത്തിപ്പ് ചുമതലയുള്ള ഒരുസ്ത്രീയാണ് കൂട്ടിക്കൊണ്ടുവന്നതെന്നും യുവതി പറഞ്ഞു.
അജ്മാനിലെ ഫ്‌ളാറ്റില്‍ ഇത്തരത്തില്‍ മൂന്നു മലയാളി യുവതികളടക്കം നാലുപേര്‍കൂടി കുടുങ്ങിയിരിക്കുകയാണെന്നും ഇവരേയും അവിടെ നിന്ന് രക്ഷപെടുത്തി നാട്ടിലെത്തിക്കാനുള്ള ശ്രമം ഇന്ത്യന്‍ അസോസിയേഷന്‍റെ സഹകരണത്തോടെ തുടരുമെന്നും സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
Post A Comment: