ചണ്ഡീഗഡ്: വീടിനുള്ളിൽ മൂന്നു പേരുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി അഹ്സാനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ രണ്ടാം ഭാര്യയെയും മകനെയും ബന്ധുവിനെയുമാണ് കൊലപ്പെടുത്തിയത്. കല്യാണം കഴിച്ചതാണ് എന്ന കാര്യം മറച്ചു വെച്ച് മൂന്ന് സ്ത്രീകളെ യുവാവ് വഞ്ചിച്ചതായും പൊലീസ് പറയുന്നു.
ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. വീട് പുതുക്കി പണിയുന്നതിനിടെ സരോജ് എന്ന സ്ത്രീയാണ് മുറിയിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാലപഴക്കം കൊണ്ട് മൃതദേഹങ്ങൾ ജീർണിച്ച് അസ്ഥികൂടമായ അവസ്ഥയിലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.
2017 ലാണ് ഈ വീട് സരോജ് വാങ്ങിയത്. അതിന് മുമ്പ് പവൻ എന്നയാളുടെ ഉടമസ്ഥതയിലായിരുന്നു വീട്. പവൻ അഹ്സാൻ സെയ്‌ഫിയുടെ കൈയിൽ നിന്നാണ് വീട് വാങ്ങിയത്. വീട് പലതവണ കൈമാറിയാണ് സരോജിന്‍റെ കൈവശം എത്തിയത്. അഹ്‌സാന്‍റെ സ്വഭാവത്തിൽ പവൻ ഉൾപ്പെടെയുള്ളവർ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതിന്‍റെ ചുവടു പിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഹ്സാനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. അന്വേഷണ സമയത്ത് അഹ്സാൻ ഉത്തർപ്രദേശിലാണ് താമസിച്ചിരുന്നത്. രണ്ടാമത്തെ ഭാര്യയെയും മകനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിൽ അഹ്സാൻ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്‌ത സ്ത്രീകളെയാണ് അഹ്സാൻ വഞ്ചിച്ചതെന്ന് പൊലീസ് പറയുന്നു. കല്യാണം കഴിച്ച കാര്യം മറച്ചു വെച്ചാണ് സ്ത്രീകളെ ഒന്നിന് പിറകെ ഒന്നായി വഞ്ചിച്ചത്. മരപ്പണിക്കാരനായ അഹ്സാൻ മാട്രിമോണിയൽ സൈറ്റിൽ പ്രൊഫൈൽ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
വെബ്‌സൈറ്റ് വഴിയാണ് കൊല്ലപ്പെട്ട നാസ്‌നീനെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹം കഴിക്കുകയായിരുന്നു. ഒന്നാമത്തെ കല്യാണം മറച്ചു വെച്ചാണ് നാസ്‌നീനെ അഹ്സാൻ വിവാഹം കഴിച്ചത്. കല്യാണത്തിന് ശേഷം അഹ്സാൻ താമസം പാനിപത്തിലേക്ക് മാറ്റി. അതിനിടെ ഉത്തർപ്രദേശിലെ ഒന്നാമത്തെ ഭാര്യയെയും മക്കളെയും കൂടെകൂടെ പോയി കണ്ടിരുന്നു. ഒരിക്കൽ നാസ്‌നീൻ അഹ്സാൻ മുമ്പ് കല്യാണം കഴിച്ചതാണ് എന്ന കാര്യം തിരിച്ചറിയുന്നു.
പിന്നീട് ഉത്തർപ്രദേശിലേക്ക് പോകാൻ നാസ്‌നീൻ അഹ്സാനെ അനുവദിച്ചില്ല. ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾക്ക് ഇടയാക്കി. അവസാനം നാസ്‌നീനെയും മകനെയും ബന്ധുവിനെയും കൊലപ്പെടുത്തി വീട്ടിലെ മുറിയിൽ കുഴിച്ചിടുകയായിരുന്നു. കൊലപാതകത്തിന് ശേഷം അഹ്സാൻ മൂന്നാമതും കല്യാണം കഴിച്ചതായി പൊലീസ് പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: