കൊൽക്കത്ത: സഭയിൽ നിന്നും രാജിവച്ച കത്തോലിക്ക പുരോഹിതൻ ബിജെപിയിൽ ചേർന്നു. ലയോള ഹൈസ്‌കൂൾ പ്രിൻസിപ്പൽ ഫാ. റോഡ്‌നി ബോർണിയോയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് മുകുൾ റോയ്, സംസ്ഥാന പാർട്ടി സെക്രട്ടറി സബ്യാസാച്ചി ദത്ത, പാർട്ടി വക്താവ് ഷാമിക് ഭട്ടാചാര്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ബോർണിയോ പാർട്ടിയിൽ ചേർന്നത്.
താൻ ബിജെപിയിൽ ചേർന്നത് തന്‍റെ ജീവിതത്തിലെ തന്നെ പുതിയ വഴിത്തിരിവാണെന്ന് ബോർണിയോ പറഞ്ഞു. കഴിഞ്ഞ 22 വർഷമായി താൻ സഭയ്ക്കും സഭാവിശ്വാസികൾക്കുമായി സേവനമനുഷ്ഠിച്ചു വരികയാണെന്നും ഇനി സഭയ്ക്ക് പുറത്തുള്ള ആളുകളെ സേവിക്കാനാണ് തീരുമാനമെന്നും ബോർണിയോ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
1999 മുതൽ 2009 വരെ പുരോഹിതനാകാൻ പരിശീലനം നേടിയ ഇദ്ദേഹം 2009ലാണ് പൗരോഹിത്യം സ്വീകരിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി ലയോള ഹൈസ്‌കൂളിന്‍റെ പ്രിൻസിപ്പലായിരുന്നു. ആർച്ച് ബിഷപ്പ് തോമസ് ഡിസൂസയോട് തന്‍റെ തീരുമാനങ്ങൾ അറിയിച്ച് പ്രിൻസിപ്പൽ സ്ഥാനമൊഴിയുകയായിരുന്നു.
ബിഷപ്പ് അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.ദുഃഖകരമായ തീരുമാനമാണിതെന്ന് കൊൽക്കത്ത അതിരൂപത കത്തോലിക്കാ സഭാ മേധാവി ആർച്ച് ബിഷപ്പ് ഡിസൂസ വിശേഷിപ്പിച്ചു. മറ്റു പുരോഹിതന്മാർ റോഡ്‌നി ബോർണിയോയുടെ തീരുമാനത്തെ ഞെട്ടിക്കുന്ന വാർത്ത എന്നാണ് വിശേഷിപ്പിച്ചത്.
താൻ ഇക്കാര്യത്തിൽ ദുഃഖിതനാണെന്നും എന്നാൽ പള്ളി വിട്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കുകയെന്നത് അദ്ദേഹത്തിന്‍റെ തീരുമാനമാണെന്നും അതിൽ തനിയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ആർച്ച് ബിഷപ്പ് ഡിസൂസ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
Post A Comment: