ഇന്തോനേഷ്യയിലെ ക്രിസ്‌ത്യൻ പള്ളിക്ക് സമീപം സ്‌ഫോടനം നടത്തിയ ചാവേറുകൾ നവദമ്പതികളാണെന്ന് പൊലീസ്. മക്കാസറിൽ തന്നെ താമസിച്ചിരുന്ന ലുക്ക്‌മാൻ, ഭാര്യ ഡേവി എന്നിവരായിരുന്നു സ്ഫോടനം നടത്തിയ ചാവേറുകൾ. ഇവർ ബൈക്കിലെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
23 നും 26 നും ഇടെ പ്രായമുള്ള ഇവർ ആറ് മാസം മുൻപാണ് വിവാഹിതരായത്. ഇസ്‌ലാമിക്ക് സ്‌റ്റേറ്റുമായി അനുഭാവമുള്ള ജമാ അൻഷൂരുത് ദൗല (ജെ എ ഡി) എന്ന സംഘടനയിൽ അംഗങ്ങളാണ് ഇവരെന്നു പൊലീസ് കരുതുന്നു.
ഈ സംഘടന ഇന്തൊനീഷ്യയിൽ പലയിടത്തായി പൊലീസ് സ്റ്റേഷനുകൾക്കും പള്ളികൾക്കും നേർക്ക് മുൻപും ചാവേർ സ്ഫോടനങ്ങൾ നടത്തിയിട്ടുണ്ട്. സ്ഫോടക വസ്‌തുക്കളും ആണികളും നിറച്ച പ്രഷർകുക്കർ ബോംബ് ആണ് സ്ഫോടനത്തിനു പ്രയോഗിച്ചത്.
ഓൺലൈൻ വഴിയാണ് ഇവർ ബോംബ് നിർമിക്കാൻ പഠിച്ചത്. സ്ഫോടനത്തെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ കൂടുതൽ സ്ഫോടക വസ്‌തുക്കൾ പിടിച്ചെടുത്തു. 13 തീവ്രവാദികളും അറസ്റ്റിലായി. പള്ളിയിൽ നടത്തിയ സ്ഫോടനത്തിൽ നാല് കാവൽക്കാർ അടക്കം 20 പേർക്കാണ് പരുക്കേറ്റത്. രണ്ട് ചാവേറുകളും കൊല്ലപ്പെട്ടു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: