ഇടുക്കി: നാടുകാണിയിൽ പാറക്കെട്ടിൽ നിന്നും വീണ് യുവതിക്ക് പരുക്കേൽക്കുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയും ചെയ്‌ത സംഭവത്തിൽ വീണ്ടും ദുരൂഹത. യുവാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. യുവാവിന്‍റെ സഹോദരിയാണ് ഇക്കാര്യത്തിൽ രൂക്ഷമായ ആരോപണവുമായി രംഗത്തെത്തിയത്.
മേലുകാവ് ഇല്ലിക്കല്‍ (മുരുക്കുംകല്‍) അലക്‌സാ(23)ണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥിനിയാണ് പവലിയനു സമീപത്തെ പാറക്കെട്ടിൽ നിന്നും താഴെ വീണ് ഗുരുതരമായി പരുക്കേറ്റത്. പെൺകുട്ടിയെ കാണാതായ ശേഷം 26 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പാറക്കെട്ടിനു താഴെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടി അവശനിലയിൽ കിടന്നതിന് സമീപത്താണ് അലക്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ പാറക്കെട്ടിൽ നിന്നും തള്ളിയിട്ട അലക്‌സ് പെൺകുട്ടി മരിച്ചെന്നു കരുതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പെൺകുട്ടിയും ഇത്തരത്തിലാണ് മൊഴി നൽകിയിരിക്കുന്നത്.
പെണ്‍കുട്ടിയേയും അലക്‌സിനേയും വ്യാഴാഴ്ച മുതല്‍ കാണാതായിരുന്നു ഇരുവരുടേയും രക്ഷിതാക്കള്‍ കാഞ്ഞാര്‍, മേലുകാവ് പൊലീസ് സ്റ്റേഷനുകളില്‍ പരാതിയും നല്‍കി. മൊബൈൽ ഫോണുകളും ടവറുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആദ്യ ഘട്ടത്തിൽ കാര്യമായ ഒരു വിവരവും ലഭിച്ചില്ല. അതിനിടിയാലണ് വെള്ളിയാഴ്ച ഉച്ചയ്ക്കു പവിലിയന് സമീപത്ത് അലക്‌സിന്‍റെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തി. ബൈക്കിൽ കണ്ട സ്കൂൾ ബാഗിലെ പുസ്തകത്തിൽ ഒരു പെൺകുട്ടിയുടെ പേര് കണ്ടു. ഈ പേര് പൊലീസ് സംഘം ഉച്ചത്തിൽ വിളിച്ചപ്പോഴാണ് താഴ്ചയിൽനിന്ന് പെൺകുട്ടി തിരിച്ചു ശബ്ദമുണ്ടാക്കിയത്.
പൊലീസ് അടുത്തെത്തുമ്പോൾ തീരെ അവശയായിരുന്നു പെൺകുട്ടി. എസ്‌ഐ.മാരായ മനോജും ഐസക്കും സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷും സാഹസികമായി പാറക്കെട്ടിലൂടെ ഇറങ്ങിയാണ് പെണ്‍കുട്ടിയുടെ അടുത്തെത്തിയത്. പൊലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയെ മുകളില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കാല്‍ ഒടിഞ്ഞിട്ടുണ്ട്.
തൊട്ടടുത്തു തന്നെ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ പൊലീസ് കണ്ടെത്തി. അലക്സിന്‍റെ മൃതദേഹവും ഫയർഫോഴ്സ് സംഘം തന്നെ മുകളിലെത്തിച്ചു. പിന്നീട് പോസ്റ്റുമോർട്ടത്തിനായി മാറ്റി. പെൺകുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം അലക്സിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അലക്സിനെ കൊലപ്പെടുത്തിയതാകാമെന്നാണ് സഹോദരിയുടെ ആരോപണം. അലക്സ് തൂങ്ങിമരിച്ചതാകാമെന്ന പൊലീസ് നിഗമനം വിശ്വസിക്കാനാകുന്നില്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെടുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: