റിയാദ്: നാല് വയസ് പ്രായമുള്ള പെൺകുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. സൗദിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. റിയാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ അല്‍ വഷൈലയിൽ വെള്ളിയാഴ്ച്ചയായിരുന്നു ദാരുണ സംഭവം.
വെക്കേഷന്‍ ചെലവഴിക്കുന്നതിനായി അവധിദിന വീട്ടിലെത്തിയതായിരുന്നു കുടുംബം. കുട്ടി കളിക്കാനായി വീട്ടിനു പുറത്തേക്ക് ഇറങ്ങിയ സമയത്ത് തെരുവു നായ്ക്കള്‍ വന്ന് കുട്ടിയെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് പരിസരത്തുള്ളവര്‍ ഓടിയെത്തി നായകളെ ഓടിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ഏതാനും മണിക്കൂര്‍ കഴിഞ്ഞ് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുറച്ചു നേരം കുട്ടിയെ വീട്ടിനകത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് തിരഞ്ഞിറങ്ങിയ അമ്മയാണ് നായകള്‍ ചേര്‍ന്ന് മകളെ പിച്ചിച്ചീന്തുന്ന ഭീകരരംഗം ആദ്യം കണ്ടത്. അവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ചുറ്റുഭാഗത്തുണ്ടായിരുന്ന ആളുകള്‍ ഓടിക്കൂടുകയായിരുന്നു. ആളുകള്‍ വരുന്നത് കണ്ട് കുട്ടിയെ ഉപേക്ഷിച്ച് നായകള്‍ ഓടിമറഞ്ഞെങ്കിലും അപ്പോഴേക്കും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റ കുട്ടി ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ട് 5.30 മണിയോടെ ആശുപത്രിയിലെത്തിയ തങ്ങളോട് കുഴപ്പമില്ലെന്നും കുട്ടിയെ രക്ഷപ്പെടുത്താനാവുമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് അമ്മാവന്‍ അബ്‌ദുല്ല ഹസ്സാം അല്‍ അബ്‌ദുസ്സലാം പറഞ്ഞു.
കൊവിഡ് കാരണം ആശുപത്രിക്ക് പുറത്ത് കാത്തു നില്‍ക്കുകയായിരുന്ന തങ്ങളെ 7.30 മണിയോടെ കുട്ടി മരണപ്പെട്ട വിവരം ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഴിവ് സമയത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കാന്‍ എത്തുന്ന പ്രദേശമാണ് റിയാദിന്‍റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അല്‍ വഷൈല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: