ന്യൂഡെൽഹി: ബസ് യാത്രക്കിടെ പ്രസവ വേദനയുണ്ടായ യുവതി വഴിയരികിലെ പൊതുശൗച്യാലയത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. കുട്ടികളിൽ ഒരു കുഞ്ഞ് മരിച്ചു. യു.പി- ഡെൽഹി അതിർത്തി പ്രദേശമായ ഗാസിയാബാദ് വിജയനഗറിൽ ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം ബുലന്ദ്ഷഹറിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു.
യാത്രയ്ക്കിടെയാണ് പാർവതി എന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ട് തുടങ്ങിയത്. ഉടൻ തന്നെ ഭർത്താവ് ദശരഥ് സിങും പാർവതിയും ബസിൽ നിന്നും ഇറങ്ങി. തുടർന്ന് വിജയ് നഗർ പൊലീസ് സ്റ്റേഷന് സമീപത്തെ പൊതുശൗചാലയത്തിനരികിലെത്തി.
തീരെ അവശനിലയിലായ പാർവതി വേദനയിൽ പുളഞ്ഞ് റോഡരികിൽ ഇരിക്കുകയും ചെയ്തു. യുവതിയുടെ ദയനീയാവസ്ഥ കണ്ട സ്റ്റേഷൻ എസ്എച്ച്ഒ മഹാവീര്‍ സിങ് ആണ് ഇവരെ സമീപത്തെ ശൗചാലയത്തിലെത്തിച്ചത്. ഇതിനിടെ ഒരു വനിതാ കോൺസ്റ്റബിളും സഹായത്തിനെത്തിയിരുന്നു. ആദ്യ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ തന്നെ ആംബുലൻസെത്തി.
അമ്മയെയും കുഞ്ഞുങ്ങളെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു. അടുത്ത കുട്ടിയുടെ ആരോഗ്യസ്ഥിതിയും വഷളാണെന്നാണ് റിപ്പോർട്ട്. മാസം തികയാതെയുള്ള പ്രസവമാണ് കുഞ്ഞുങ്ങളെ അപകടാവസ്ഥയിലാക്കിയതെന്നാണ് ഡോക്ടർമാര്‍ പറയുന്നത്.
ആംബുലൻസിലെ യാത്രയ്ക്കിടെയാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. കുഞ്ഞുങ്ങളെ പുറത്തെടുക്കുമ്പോൾ പ്ലാസന്‍റയും പൊക്കിൾ കൊടിയും തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. കുഞ്ഞുങ്ങളെ വളരെ വേഗം തന്നെ ഒരു തുണിയിൽ പൊതിഞ്ഞ് അടുത്തുള്ള ആശുപത്രിയിലേക്കെത്തിക്കാനാണ് ശ്രമിച്ചത്. കുഞ്ഞുങ്ങൾ വളരെ അവശനിലയിലായിരുന്നുവെന്നും പ്രസവസമയത്ത് സഹായത്തിനെത്തിയ വനിത കോൺസ്റ്റബിള്‍ അന്‍ഷു ശർമ പറയുന്നു. അതേസമയം മാതാവ് അപകടനില തരണം ചെയ്‌തു എന്നാണ് റിപ്പോർട്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: