നാല് യുവാക്കൾക്കൊപ്പം ഒളിച്ചോടിയ യുവതിക്ക് ഒടുവിൽ നറുക്കെടുപ്പിലൂടെ വരനെ കണ്ടെത്തി പഞ്ചായത്ത്. ഉത്തർപ്രദേശിലെ രാംപൂരിൽ നിന്നാണ് രസകരമായ വാർത്ത പുറത്തു വരുന്നത്. താണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് നാൽവർ സംഘത്തിനൊപ്പം ഒളിച്ചോടിയത്.
അസിംനഗർ മേഖലയിലെ ചെറുപ്പക്കാരാണ് യുവതിയുമായി നാടു വിട്ടത്. യുവതിയുമായി നാടു വിട്ട യുവാക്കൾ ഒരു ബന്ധുവിന്‍റെ വീട്ടിൽ യുവതിയെ താമസിപ്പിക്കുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമമായ ഹിന്ദി ഡെയിലി ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ യുവതിയെ കാണാനില്ലെന്നു കാട്ടി വീട്ടുകാർ പൊലീസിനെ സമീപിക്കാനൊരുങ്ങിയെങ്കിലും നാട്ടുകാർ തടഞ്ഞു. പഞ്ചായത്ത് ഇടപെട്ട് തീരുമാനം എടുക്കാമെന്നായി നാട്ടുകാർ. ഇങ്ങനെ ഒളിച്ചോടിയ യുവതിയെ പഞ്ചായത്ത് നേതൃത്വത്തിൽ നാട്ടിൽ തിരികെ എത്തിച്ചു. നാല് പേരിൽ ഒരാളെ വിവാഹം കഴിക്കണമെന്ന് നിർദേശിച്ചെങ്കിലും വരനെ കണ്ടെത്താൻ യുവതിക്ക് കഴിഞ്ഞില്ല.
ഇതോടെ പഞ്ചായത്ത് കമ്മിറ്റി കൂടി നാല് യുവാക്കളെയും വിളിച്ചു വരുത്തി. ആരെങ്കിലും ഒരാൾ യുവതിയെ സ്വീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഒളിച്ചോടിയ യുവതിയുമായി വിവാഹ ബന്ധത്തിന് നാല് പേരും സന്നദ്ധരല്ലായിരുന്നു. ഇതോടെ പ്രശ്‌നത്തിനു തീർപ്പുണ്ടാക്കാൻ നറുക്കെടുപ്പിലൂടെ വരനെ കണ്ടെത്താമെന്നായി പഞ്ചായത്ത്.
ഈ തീരുമാനം എല്ലാവരും അംഗീകരിക്കുകയും ചെയ്തു. തുടർന്ന് നാല് യുവാക്കളുടെയും പേരെഴുതിയ സ്ലിപ്പുകൾ നറുക്കെടുപ്പിനായി വച്ചു. ഗ്രാമത്തിലെ തന്നെ ഒരു കുട്ടി ആയിരുന്നു സ്ലിപ്പെടുത്ത് വരനെ കണ്ടുപിടിച്ചത്. യുവതിയുടെ സ്വകാര്യത കണക്കിലെടുത്ത് പേരടക്കമുള്ള കൂടുതൽ വിവരങ്ങൾ ദിനപത്രം പുറത്തുവിട്ടിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9
Post A Comment: