ന്യൂഡെൽഹി: ആളുകളെ അക്രമത്തിനും ജിഹാദിനും പ്രേരിപ്പിക്കുന്ന സൂക്തങ്ങൾ ഖുർ ആനിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മുസ്ലീം മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർ ആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് യുപി ഷിയ സെൻട്രൽ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്വി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
പൊതുതാൽപര്യ ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയിരിക്കുന്നത്. തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താൻ ഇസ്ലാമിലെ ആദ്യ ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ എന്നിവരാല്‍ ചേർക്കപ്പെട്ട സൂക്തങ്ങളാണിതെന്നും ഇവ അക്രമത്തിനും ആളുകളെ ജിഹാദിന്‍റെ പാതയിലേക്ക് കൊണ്ടു വരുന്നത തരത്തിൽ പ്രകോപനം ഉയർത്തുന്നവയാണെന്നുമാണ് ഹർജിയിൽ റിസ്വി ആരോപിക്കുന്നത്.
വിശുദ്ധ ഗ്രന്ഥത്തിൽ ഈ വാക്യങ്ങൾ തിരുകിച്ചേർക്കപ്പെട്ടതാണെന്നും തീവ്രവാദികൾ അടക്കം തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ ഇത് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം റിസ്വിയുടെ ഹർജിക്കെതിരെ സ്വന്തം വിഭാഗത്തിൽ നിന്നു പോലും എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. ഇദ്ദേഹം നൽകിയ ഹർജി തള്ളിക്കളയണം എന്നാവശ്യപ്പെട്ട് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാസ അക്കാഡമിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഹർജിയാണിതെന്നും റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. റിസ്വിയുടെ പ്രസ്താവനയെ അപലപിച്ചു കൊണ്ട് ആൾ ഇന്ത്യ ഷിയ പെഴ്സണൽ ലോ ബോർഡ് അടക്കമുള്ള സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ഖുർആൻ വാക്യങ്ങളുടെ ആധികാരികതയെയും സത്യസന്ധതയെയും കുറിച്ചുള്ളഒരു ചർച്ചയും മുസ്‌ലീങ്ങൾ സ്വീകരിക്കില്ല. ഷിയകളുടെ ആദ്യ ഇമാമായ ഹസ്രത്ത് ഇമാം അലി മുതൽ ഇമാം ഹുസൈൻ അല്ലെങ്കിൽ മറ്റേതെങ്കിലും ഇമാം വരെ ആരു തന്നെ ഖുറാൻ വാക്യങ്ങളുടെ കൃത്യതയെക്കുറിച്ച് സംശയം ഉന്നയിച്ചിട്ടില്ല.
സന്ദർഭാനുസൃതമല്ലാതെ വാക്യങ്ങള്‍ ഉദ്ധരിച്ച് അഭിപ്രായവ്യത്യാസം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് റിസ്വി. അതുകൊണ്ട് തന്നെ സുപ്രീംകോടതി ആ പൊതുതാൽപര്യ ഹർജി ഉപേക്ഷിക്കണമെന്നും ഷിയ പേഴ്സണൽ ലോ ബോർഡിന്‍റെ ജനറൽ സെക്രട്ടറിയും വക്താവുമായ മൗലാന യാസൂബ് അബ്ബാസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DNMjTT36g4FBsGEtSR7eV9
Post A Comment: