ആർത്തവ സമയത്ത് കണ്ണിൽ നിന്നും രക്തസ്രാവം ഉണ്ടാകുന്ന അപൂർവ രോഗവുമായി യുവതി ചികിത്സ തേടി. ഛണ്ഡിഗഡിലെ ഒരു ആശുപത്രിയിലാണ് 25 കാരിയായ യുവതി അപൂർവ രോഗത്തിന് ചികിത്സ തേടിയെത്തിയത്. ആശുപത്രിയിൽ എത്തുന്നതിന് ഒരു മാസം മുമ്പും സമാനമായ രീതിയിൽ കണ്ണിൽ നിന്ന് രക്തം പുറത്തു വന്നിരുന്നതായി യുവതി ഡോക്ടർമാരോട് പറഞ്ഞു. എന്നാൽ രക്തം വരുന്നത് കൊണ്ട് തനിക്ക് കണ്ണിന് മറ്റ് അസ്വസ്ഥതകൾ ഒന്നും അനുഭവപ്പെടുന്നില്ലെന്നും യുവതി പറഞ്ഞു.
യുവതിയുടെ അവസ്ഥ വിലയിരുത്തിയ ശേഷം ഡോക്ടർമാർ വിവിധ നേത്ര, റേഡിയോളജിക്കൽ പരിശോധനകൾക്ക് വിധേയരാകാൻ നിർദ്ദേശിച്ചു. എന്നാൽ ഈ പരിശോധനകളിലെല്ലാം കണ്ണിന്‍റെ സ്ഥിതി സാധാരണ നിലയിലാണ്. മറ്റേതെങ്കിലും ശരീരഭാഗങ്ങളിൽ നിന്ന് കൂടുതൽ രക്തസ്രാവം കണ്ടെത്താനും ഡോക്ടർമാർക്ക് കഴിഞ്ഞില്ല. ഒക്യുലർ ബ്ലീഡിങോ കാഴ്ചശക്തിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളോ യുവതിയ്ക്ക് ഉണ്ടായിരുന്നില്ല.
ഒക്കുലാർ വികാരിയസ് മെൻസ്ട്രേഷൻ എന്ന അവസ്ഥയാണ് യുവതിയുടെ കണ്ണുകളിൽ നിന്ന് രക്തം വരാൻ കാരണമെന്നും ഡോക്ടർമാർ കണ്ടെത്തി. ഈ അപൂർവ അവസ്ഥയിൽ ആർത്തവ സമയത്ത് ജനനേന്ദ്രിയത്തിൽ നിന്ന് അല്ലാതെ മറ്റ് അവയവങ്ങളിൽ നിന്ന് രക്തസ്രാവം ഉണ്ടാകും. സാധാരണ ഇത്തരത്തിൽ രക്തസ്രാവമുണ്ടാകാറുള്ളത് മൂക്കിൽ നിന്നാണ്. ചുണ്ടുകൾ, കണ്ണുകൾ, ശ്വാസകോശം, ആമാശയം എന്നിവയിൽ നിന്നും രക്തസ്രാവം ഉണ്ടാകാൻ ഇടയുണ്ട്.
ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ ഈ അപൂർവ്വ രോഗ സ്ഥിതിയെക്കുറിച്ച് പ്രസിദ്ധീകരിച്ചതിന് ശേഷമാണ് യുവതിയെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്. ആർത്തവ സമയത്ത് ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ രക്തസ്രാവത്തിന് കാരണമായ ഈ അവയവങ്ങളിലെ ‘വാസ്കുലർ പെർഫോമബിലിറ്റിയെ’ ബാധിക്കുന്നതാണ് രക്തസ്രാവത്തിന് കാരണമെന്ന് ഗവേഷകർ പറയുന്നു. ഈസ്ട്രജനും പ്രോജസ്റ്ററോണും അടങ്ങിയ ഗർഭനിരോധന ഗുളികകളാണ് യുവതിയ്ക്ക് ഡോക്ടർമാർ മരുന്നായി നിർദ്ദേശിച്ചത്. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം യുവതിയ്ക്ക് കണ്ണുകളിൽ നിന്ന് രക്തം പുറന്തള്ളുന്നത് അനുഭവപ്പെട്ടിട്ടില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: