മുംബൈ: ഒ രക്ത ഗ്രൂപ്പുള്ളവരിൽ മറ്റു രക്ത ഗ്രൂപ്പുകളെക്കാൾ കോവിഡ് ബാധയ്ക്കുള്ള സാധ്യത കുറവെന്ന് പഠനം. കൗൺസിൽ ഓഫ് സയന്‍റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എബി, ബി രക്ത ഗ്രൂപ്പുകളുള്ള ആളുകൾക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും സി.എസ്.ഐ.ആർ പുറത്തിറക്കിയ പ്രബന്ധത്തിൽ പറയുന്നു. "ഒ" രക്ത ഗ്രൂപ്പുകാരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കിൽ നേരിയ ലക്ഷണങ്ങളുള്ളവരോ ആണ്. എ ബി രക്ത ഗ്രൂപിലുള്ളവർക്കാണ് ഏറ്റവും കൂടുതൽ രോഗം ബാധിച്ചതെന്നും തൊട്ടു പിന്നിൽ ബി ഗ്രൂപ്പക്കാരാണെന്നുമാണ് കണ്ടെത്തൽ. ഓ ഗ്രൂപ്പിലുള്ള ആളുകൾക്ക് ഏറ്റവും കുറഞ്ഞ സീറോ പോസിറ്റിവിറ്റി കാണിക്കുന്നു എന്നും പഠനത്തിൽ പറയുന്നു.
ഭക്ഷണ ക്രമവും കോവിഡും തമ്മിലും ബന്ധമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യവായ്‌പകമായി സീറോ പോസിറ്റിവിറ്റി സർവേയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മാംസം കഴിക്കുന്നവർക്ക് സസ്യഭൂക്കുകളേക്കാൾ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണ്. വെജിറ്റേറിയൻ ഭക്ഷണത്തിൽ ഉയർന്ന ഫൈബർ അടങ്ങിയതാണ് രോഗപ്രതിരോധ പ്രതികരണത്തിലെ ഈ വ്യത്യാസത്തിന് കാരണമെന്നാണ് പറയുന്നത്.
ഫൈബർ അടങ്ങിയ ഭക്ഷണക്രമം അണുബാധയ്ക്ക് ശേഷമുള്ള സങ്കീർണതകൾ തടയാനും അണുബാധ തടയാനും ഇടയാക്കുന്നുണ്ട്. രാജ്യത്താകമാനമുള്ള പതിനായിരത്തോളം പേരിൽ നിന്നുള്ള സാമ്പിളുകൾ 140 ഓളം ഡോക്ടർമാർ വിശകലനം ചെയ്‌തെന്നും സിഎസ്‌ഐആർ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: