ജെറുസലേം: ഇസ്രയേലിൽ നടന്ന ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്‍റെ മൃതദേഹം കൊണ്ടുവരാൻ പ്രത്യേക വിമാനം. വെള്ളിയാഴ്ച്ച രാത്രിയിൽ ഇസ്രയേലിലെ ടെൽ അവീവിൽ നിന്നും വിമാനം പുറപ്പെടുമെന്നാണ് അറിയിപ്പ്. ഡെൽഹിയിലെത്തിക്കുന്ന മൃതദേഹം ശനിയാഴ്ച്ച നാട്ടിലെത്തിക്കും. അതേസമയം പ്രദേശത്ത് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ നടപടികള്‍ വൈകാൻ സാധ്യതയുണ്ട്.
ഇസ്രയേലിലെ അഷ്‌കലോണിൽ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന സൗമ്യ കഴിഞ്ഞ ദിവസം ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഏഴ് വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്യുകയായിരുന്നു സൗമ്യ. 2017 ല്‍ ആണ് അവസാനമായി നാട്ടിലെത്തിയത്. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് ഇവര്‍ ഹമാസിന്‍റെ ഷെല്ലാക്രമണത്തിനിരയായത്.
സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. സൗമ്യയുടെ നഷ്ടത്തില്‍ ഇസ്രായേല്‍ മുഴുവന്‍ ദുഃഖിക്കുന്നുവെന്നാണ് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ പറഞ്ഞു. ഹമാസിന്‍റെ ആക്രമണവും ഇസ്രായേലിന്‍റെ പ്രത്യാക്രമണവും കഴിഞ്ഞ രാത്രിയിലും മാറ്റമില്ലാതെ തുടര്‍ന്നു. ഗാസയില്‍ നിന്നെത്തിയ ആയിരത്തോളം റോക്കറ്റുകളെ ഇസ്രായേല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: