ഇടുക്കി: തെറ്റായ വിവരങ്ങൾ നൽകി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടി തിരിച്ചയച്ചു. നെടുങ്കണ്ടത്തിനു സമീപം തേവാരത്തായിരുന്നു സംഭവം. കാൽനടയായി രണ്ട് പേർ കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നെടുങ്കണ്ടം പൊലീസും സന്നദ്ധ പ്രവർത്തകരും ഇവരെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും പരസ്‌പര വിരുദ്ധമായ വിവരങ്ങളാണ് നൽകിയത്.
തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എ.കെ. സുധീര്‍ സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തു. കഴിഞ്ഞ നാലിന് ഇവര്‍ക്ക് ഇ-പാസ് ലഭിച്ചിരുന്നെങ്കിലും പാസില്‍ രേഖപ്പെടുത്തിയ കാരണങ്ങളല്ല ഇവര്‍ പറഞ്ഞത്. ശവസംസ്‌കാരത്തിന് എത്തിയതാണെന്ന് അറിയിച്ചെങ്കിലും ആരാണ് മരിച്ചതെന്നോ എവിടെയാണ് സ്ഥലമെന്നോ ഇവര്‍ക്ക് അറിയില്ലായിരുന്നു.
കേരളത്തിന്‍റേതായ ഒരു രേഖകളും കൈവശവുമില്ലായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവാക്കളെ പൊലീസ് തിരികെ അയച്ചത്. തമിഴ്‌നാട്ടില്‍ നിന്നും സമാന്തരപാതകളിലൂടെ കേരളത്തിലേക്ക് ആളുകള്‍ കടക്കാനുള്ള സാധ്യത മുന്നില്‍കണ്ട് രാമക്കല്‍മേട്, കമ്പംമെട്ട്, തേവാരംമെട്ട്, ചതുരംഗപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസിന്‍റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: