ഇടുക്കി: ബാറുകൾക്കും മദ്യ ശാലകൾക്കും പൂട്ടു വീണതോടെ ജില്ലയുടെ ഹൈറേഞ്ച് മേഖലയിൽ വ്യാജ മദ്യ വിൽപ്പന തകൃതി. അവസരം മുതലെടുത്ത് ഹൈടെക് വാറ്റു കേന്ദ്രങ്ങളെ സജ്ജമായിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിക്കുന്ന വിവരം. വിദേശ മദ്യത്തിന് മൂന്നും നാലും ഇരട്ടി വരെ വില അധികം ഈടാകുമ്പോൾ ചാരായത്തിന് ലിറ്ററിന് 1500 മുതൽ 4000 രൂപ വരെ ഈടാക്കുന്ന കേന്ദ്രങ്ങളുമുണ്ട്.
വ്യാജ വാറ്റുകാരെ കണ്ടെത്താൻ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും വമ്പൻ വാറ്റുകാരെ പിടികൂടാൻ സംഘത്തിന് കഴിയുന്നില്ലെന്ന ആക്ഷേപമുണ്ട്.
തോട്ടം മേഖലകളിൽ രാഷ്ട്രീയ നേതാക്കളുടെ പിൻബലത്തിൽ ഹൈടെക് ബാറുകൾ വരെ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ജനവാസം കുറഞ്ഞ മലകളിലും മൊട്ടക്കുന്നുകളിലും വനാതിർത്തികളിലുമാണ് വ്യാജ മദ്യ ലോബിയുടെ വിവാഹം. വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി പരിശോധന നടത്തിയാലും പിന്നിലുള്ളവരെ പിടികൂടാനാവാത്തതും തിരിച്ചടിയാണ്.
പീരുമേട് മേഖലയിലെ തോട്ടങ്ങൾ കേന്ദ്രീകരിച്ചും വ്യാജൻമാർ വിലസുന്നുണ്ട്. ചാരായത്തിനു പുറമേ വിദേശ മദ്യവും ഇവരുടെ പക്കൽ സ്റ്റോക്കുണ്ട്. ലോക് ഡൗണിനു മുന്നേ സംഘങ്ങൾ മദ്യം ശേഖരിച്ചതായും സംശയിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും മദ്യം കടത്തിക്കൊണ്ടു വന്ന സംഘം കഴിഞ്ഞ ദിവസം കുമളി ചെക്ക് പോസ്റ്റിൽ പിടിയിലായിരുന്നു. സമാനമായി കാൽനടപാതകളിലൂടെയും മറ്റും വിദേശ മദ്യം അതിർത്തി കടന്നെത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.
നാലിരട്ടിയോളം വിലയ്ക്കാണ് ഇവ വിൽപന നടത്തുന്നത്. അതേസമയം കൃത്രിമമായി നിറം ചേർത്ത വ്യാജ വിദേശ മദ്യവും വിൽപ്പന നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിനു പുറമേയാണ് ചാരായം വാറ്റും പൊടിപൊടിക്കുന്നത്. 10 ദിവസത്തിനിടെ ഉടുമ്പൻചോല എക്സൈസ് സംഘം മാത്രം അഞ്ച് കേസുകളാണ് പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: