ഇടുക്കി: രാജ് കുമാർ കസ്റ്റഡി മരണത്തിന്‍റെ ഞെട്ടൽ മാറും മുന്നേ ഇടുക്കിയിൽ വീണ്ടും കസ്റ്റഡി മർദനം നടന്നതായി പരാതി. പാറത്തോട് മണികണ്ഠവിലാസം മണികണ്ഠനാണ് (36) മർദനമേറ്റത്. എക്സൈ്സ് ഉദ്യോഗസ്ഥന്‍റെ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനമെന്ന് മണികണ്ഠൻ പറയുന്നു. സംഭവത്തിൽ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 16നു രാത്രിയിലായിരുന്നു സംഭവം.
ഭാര്യയെയും കുട്ടികളെയും കാണാനായി മണികണ്ഠനും സുഹൃത്തുക്കളും തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തി. വാഹനത്തിൽ ഡ്രൈവറടക്കം നാല് പേരും ഒപ്പം സഞ്ചരിച്ചിരുന്നു. ചെക്ക് പോസ്റ്റിൽ യാത്ര രേഖ കാണിച്ച് ചെക്ക് പോസ്റ്റ് റജിസ്റ്ററിൽ ഫോൺ നമ്പർ രേഖപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടന്നുപോയി. കമ്പം അടിവാരത്ത് എത്തിയപ്പോൾ കമ്പംമെട്ട് സ്റ്റേഷനിൽ നിന്നും ഒരു ഫോൺ സന്ദേശമെത്തി.
ചെക്ക് പോസ്റ്റിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന്‍റെ ഫോൺ കാണാതായെന്നും നിങ്ങളാണ് എടുത്തതെന്നും നാളെ രാവിലെ സ്റ്റേഷനിൽ ഹാജരാകണമെന്നും പറഞ്ഞു. ഇതനുസരിച്ച് പിറ്റേ ദിവസം സ്റ്റേഷനിലെത്തിയ മണികണ്ഠനെ പൊലീസ് ഉദ്യോഗസ്ഥർ മർദിക്കുകയായിരുന്നു. ക്രൂരമായ മർദനം കണ്ട സുഹൃത്തുക്കൾ ഫോൺ വാങ്ങി നൽകാമെന്ന് പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
ഇതിനിടെ സുഹൃത്തുക്കളിൽ ഒരാളുടെ കയ്യിലിരുന്ന ഫോൺ പൊലീസ് വാങ്ങി. കാണാതായ ഫോണും മണികണ്ഠന്‍റെ സുഹൃത്തുക്കളുടെ കൈവശമിരുന്ന ഫോണും തമ്മിൽ സാമ്യം ഉണ്ടായിരുന്നു. ഈ ഫോൺ പൊലീസ് പരിശോധിച്ച ശേഷം മടക്കി നൽകുകയും ചെയ്തു. ചെക്ക് പോസ്റ്റിലെ സിസി ടിവി പരിശോധിച്ചപ്പോൾ മണികണ്ഠൻ ചെക്കു പോസ്റ്റിൽ കുനിഞ്ഞ് എന്തോ എടുക്കുന്നത് കണ്ടതിനെ തുടർന്നാണ് മർദനം ഉണ്ടായതെന്നാണ് വിവരം. എന്നാൽ മണികണ്ഠൻ എടുത്തത് താഴെപോയ താക്കോലായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp
Post A Comment: