ഇടുക്കി: മാലിന്യം നിക്ഷേപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ വീട്ടമ്മ അയൽവാസിയായ യുവാവിന്‍റെ കൈ വാക്കത്തിക്കൊണ്ട് വെട്ടിമാറ്റി. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേപടവിൽ മനുവിന്‍റെ (30)ഇടതുകൈയാണ് വേർപെട്ടത്. ഇയാളുടെ അയൽവാസിയായ പട്ടശേരിയിൽ ജോമോളാണ് ആക്രമണം നടത്തിയത്.
വ്യാഴാഴ്ച്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ജോമോളും കുടുംബവും നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ കുമളി പൊലീസിന്‍റെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. ജോമോൾ താമസിക്കുന്ന പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ അടക്കം കണ്ടതിനെ തുടർന്നാണ് തർക്കം ഉണ്ടായത്.
വാക്ക് തർക്കത്തിനിടെ ജോമോൾ വാക്കത്തികൊണ്ട് മനുവിനെ ആക്രമിക്കുകയായിരുന്നു. മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജോമോളും കുടുംബവും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നുവെന്ന് മനുവിന്‍റെ ഭാര്യ ദിവ്യ പറഞ്ഞു.
അയൽക്കാരുമായി എപ്പോഴും വഴക്കുണ്ടാക്കും. നേരത്തേ ജോമോളുടെ ഭർത്താവ് അയൽവാസിയെ വെട്ടിയിരുന്നു. എന്നാൽ കേസ് ഒന്നും ഉണ്ടായില്ല. കൊല്ലാൻ ഉദ്ദേശിച്ചു തന്നെയാണ് ജോമോൾ മനുവിനെ വെട്ടിയതെന്നും ദിവ്യ പറഞ്ഞു. ജോമോൾ മുമ്പും സമാനമായി വാക്കത്തികൊണ്ട് ആക്രമണം നടത്തിയിട്ടുണ്ടെന്ന് നാട്ടുകാർ വിവരം നൽകിയിട്ടുണ്ട്.
മനുവിന്‍റെ കൈപ്പത്തി അറ്റു പോയ വീഡിയോ വീട്ടുകാർ ചിത്രീകരിച്ചിട്ടുണ്ട്. ഒറ്റ വെട്ടിൽ കൈപ്പത്തി അറ്റുപോകുന്നത് വീഡിയോയിൽ ദൃശ്യമാണ്. ജോമോൾ എവിടേക്കാണ് പോയതെന്ന് കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: