കൊല്ലം: ഭർതൃഗൃഹത്തിൽ വിസ്‌മയ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കിരണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡന കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. കിരണിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്യും. വിസ്‌മയ മരിക്കുന്നതിനു തലേന്ന് മർദിച്ചിട്ടില്ലെന്ന് കിരൺ പൊലീസിനോട് പറഞ്ഞു. ശുചിമുറിയിൽ കയറി 20 മിനിറ്റ് കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് വാതിൽ തകർത്ത് അകത്തേക്ക് കയറിയത്.
ശാസ്‌താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിലാണ് വിസ്‌മയ എന്ന യുവതിയെ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരൺ കുമാറിനെതിരെ വകുപ്പുതല നടപടിക്കുള്ള നീക്കവും പുരോഗമിക്കുന്നുണ്ട്.
മോട്ടോർ വാഹന വകുപ്പിൽ എഎംവിഐ ആയ കിരണിനെ ഉടൻ സസ്‌പെൻഡ് ചെയ്യുമെന്നും ഇയാൾക്കെതിരെ വകുപ്പുതല നടപടി പുരോഗമിക്കുകയാണെന്നും മോട്ടോർ വാഹന വകുപ്പിലെ ഒരു ഉന്നത ഉഗ്യോസ്ഥൻ പറഞ്ഞു. സസ്‌പെൻഷൻ ആദ്യഘട്ട നടപടി മാത്രമായിരിക്കും എന്നും കേസിന്റെ പുരോഗതിക്ക് അനുസരിച്ച് ഭാവിയിൽ ഇയാളെ സർവീസിൽ നിന്ന് നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കും എന്നും ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നു എന്ന ചിത്രങ്ങൾ സഹിതമുള്ള വിസ്‌മയയുടെ വാട്‌സാപ്പ് സന്ദേശങ്ങൾ പുറത്തായതോടെയാണ് സംഭവം വിവാദമായത്.
2018 നവംബറിലാണ് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്ററായി കിരൺ സർവീസിൽ പ്രവേശിക്കുന്നത്. നിലവിൽ എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡിലാണ് കിരൺ ജോലി ചെയ്‌തിരുന്നത്. ഇയാൾ പലപ്പോഴും മോശമായി പെരുമാറുമായിരുന്നു എന്ന് ഒപ്പം ജോലി ചെയ്‌തിരുന്നവരിൽ പലരും പറയുന്നു. വിസ്‌മയ മരിച്ചതിന് പിന്നാലെ ഒളിവിൽപോയ കിരൺ യുവതിയുടെ സംസ്‌കാരം കഴിഞ്ഞയുടൻ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് കിരൺ കുമാർ ശൂരനാട് പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
കൊല്ലം നിലമേൽ കൈതോട് സ്വദേശിനിയാണ് 24 കാരിയായ വിസ്‌മയ. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകം എന്ന് ആരോപിച്ചാണ് വിസ്‌മയയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്‌മയുടെ വിവാഹം.
സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂരമായ പീഡനമാണ് യുവതിക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് റിപോർട്ടുകൾ. നൂറു പവൻ സ്വർണവും ഒന്നര ഏക്കർ സ്ഥലവും ഒപ്പം പത്തു ലക്ഷം രൂപ വിലയുള്ള ഒരു കാറും ആയിരുന്നു വിസ്‌മയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നത്. എന്നാൽ നൽകിയ കാർ കിരണിനു ഇഷ്‌ടപ്പെടാതെ വന്നതോടെയാണ് ക്രൂര പീഡനങ്ങൾക്ക് തുടക്കമായത്. കാറിന്റെ പേരിൽ കിരൺ നിരന്തരം വിസ്‌മയയെ ഉപദ്രവിക്കാൻ തുടങ്ങിയെന്ന് വിസ്‌മയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: