ഭഗൽപൂർ: വിവാഹത്തിന്‍റെ പുതുമോടി മാറും മുമ്പേ കാമുകനൊപ്പം ഒളിച്ചോടിയ വധു ട്രെയിനിൽ വച്ച് വീണ്ടും വിവാഹം കഴിച്ചു. ബീഹാറിലെ ഭഗൽപുരിലാണ് സംഭവം നടന്നത്. അഷുകുമാർ എന്ന യുവാവാണ് തന്‍റെ കാമുകിയായ മറ്റൊരാളുടെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ട് വന്ന് ട്രെയിനിൽ വച്ച് വിവാഹം കഴിച്ചത്. സംഭവത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അനുകുമാരിയെന്നാണ് യുവതിയുടെ പേര്.
അനുകുമാരിയുമായി വർഷങ്ങളായി സ്നേഹത്തിലായിരുന്നുവെന്ന് അഷു കുമാർ പറയുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രണയബന്ധം അനുവിന്‍റെ വീട്ടിൽ അറിഞ്ഞതോടെ അവർ അവളെ പൂട്ടിയിട്ടു. തുടർന്ന് ഏപ്രിലിൽ കിരൺപുർ ഗ്രാമത്തിലെ യുവാവുമായി അനുവിന്‍റെ വിവാഹം നടത്തി. കല്യാണം കഴിഞ്ഞെങ്കിലും ഭർത്താവിനൊപ്പം താമസിക്കാൻ ഇവർ തയാറായിരുന്നില്ല. തുടർന്നാണ് അവസരം കിട്ടിയപ്പോൾ ഭർതൃഗൃഹത്തില്‍നിന്ന് കാമുകന്‍റെ സഹായത്തോടെ ഓടിപ്പോയത്.
സുൽത്താൻ ഗഞ്ച് റെയിൽവേ സ്റ്റേഷനില്‍നിന്ന് ഇരുവരും ബംഗളൂരുവിലേക്ക് ട്രെയിൻ കയറി. ട്രെയിൻ സ്റ്റേഷനിൽനിന്ന് എടുത്തയുടൻ വിവാഹം കഴിക്കുന്നതിനായി യുവതി കാമുകനെ നിർബന്ധിച്ചു. തുടർന്ന് സിന്ദൂരരേഖയിൽ സിന്ദൂരം ചാർത്തി യുവാവ് വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു.
ട്രെയിനിലെ ശുചിമുറിക്കു സമീപത്തായിരുന്നു വിവാഹം. പിന്നാലെ ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. യുവതി ഭർത്താവിനെ ചതിക്കുകയായിരുന്നുവെന്നാണ് ഏറെ പേരും അഭിപ്രായപ്പെടുന്നത്. എന്നാൽ യുവതിയുടെ തന്‍റേടത്തെ അഭിനന്ദിക്കാനും നിരവധി പേർ രംഗത്തെത്തി. അതേസമയം ഭർത്താവിനായി വ്രതമെടുത്ത് പ്രാർഥിക്കാൻ എന്ന വ്യാജേനയാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയതെന്ന വിവരവും പുറത്തു വരുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: