ഇടുക്കി: ബൈക്ക് പിടിച്ചെടുത്തതിന്‍റെ പേരിൽ പൊലീസിനു നേരെ വധ ഭീഷണി മുഴക്കി പൊലീസ് സ്റ്റേഷനിൽ സംഘർഷം സൃഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്. വള്ളോൻകുന്നേൽ അജിത്ത് (29), ബ്ലോക്ക് നമ്പർ 717ൽ അനൂപ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. തൂക്ക്പാലത്ത് പതിവ് വാഹന പരിശോധനയ്ക്കിടെ ലൈസൻസോ രേഖകളോ ഇല്ലാതെ എത്തിയ യുവാക്കളുടെ ഇരുചക്ര വാഹനം പൊലീസ് പിടിച്ചെടുത്തിരുന്നു.
രേഖകളും ലൈസൻസും ഇല്ലാത്തതിനു പുറമേ ലോക് ഡൗൺ നിയന്ത്രണങ്ങളും തെറ്റിച്ചുകൊണ്ടാണ് യുവാക്കൾ ബൈക്കിലെത്തിയത്. ഇതോടെ ബൈക്ക് പിടിച്ചെടുക്കുകയായിരുന്നു. വാഹനത്തിന്‍റെ രേഖകൾ സ്റ്റേഷനിൽ ഹാജരാക്കിയാൽ വിട്ടു നൽകാമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഞായറാഴ്ച്ച രാത്രിയിൽ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഇരുവരും പൊലീസിനു നേരെ തട്ടിക്കയറി. യുവാക്കൾ മദ്യലഹരിയിലായതിനാൽ ലൈസൻസുള്ളയാളെ എത്തിച്ചാലേ ബൈക്ക് വിട്ടു നൽകു എന്ന് പൊലീസ് അറിയിച്ചു.
ഇതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഇരുവരും ചേർന്ന് സംഘർഷവസ്ഥ സൃഷ്ടിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണിയും മുഴക്കി. ഇതോടെ സ്റ്റേഷനിലേക്ക് തള്ളിക്കയറാനും കോവിഡ് നിയമം ലംഘിച്ചതിനും പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയതിനും ഇരുവർക്കുമെതിരെ കേസുണ്ട്.
രാത്രി 11 മണി വരെ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഇരുവരും സംഘർഷവസ്ഥ സൃഷ്ടിച്ചതായി നെടുങ്കണ്ടം പൊലീസ് അറിയിച്ചു. പ്രതികളെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. ഇവർ സഞ്ചരിച്ച ബൈക്കിൽ സൂക്ഷിച്ചിരുന്ന കള്ള് പിടിച്ചെടുത്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
Post A Comment: