ഇടുക്കി: യുവതിയെ ഭർതൃവീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിനെതിരെ കൊലക്കുറ്റം അടക്കം ചുമത്തിയേക്കും. അയ്യപ്പൻ കോവിൽ, മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു (27) വിനെയാണ് പീരുമേട് ഡിവൈ.എസ്.പി. കെ. ലാൽജി, ഉപ്പുതറ സി.ഐ.ആർ. മധു എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തത്.
അമലിന്‍റെ ഭാര്യ ധന്യയെ (21) മാർച്ച് 28ന് രാവിലെ ആറു മണിയോടെ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് പോയ ശേഷമായിരുന്ന സംഭവം.
അതേസമയം ധന്യ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് അമലിനെ അറസ്റ്റ് ചെയ്‌തത്. നിലവിൽ ഗാർഹിക പീഡനക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
ധന്യയുടെ മരണത്തിൽ അന്നു തന്നെ ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുകയും ധന്യയുടെ അച്ചൻ ജയപ്രകാശ് രേഖാ മൂലം പരാതി നൽകുകയും ചെയ്തിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തു നടത്തിയ അന്വേഷണത്തിൽ ധന്യക്ക് മാനസീക , ശാരീരിക പീഢനം ഉണ്ടായിട്ടുണ്ടന്ന് പൊലീസ് കണ്ടെത്തി. അമലിനും ധന്യയ്ക്കും എട്ട് മാസം പ്രായമുള്ള കുട്ടിയുണ്ട്.
27 പവൻ സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും നൽകി 2019 നവംബർ ഒൻപതിനായിരുന്നു ധന്യയുടെ വിവാഹം. ഇതിനു പുറമേ അമലിനു മാല, കൈചെയിൻ, വീട്ടിലേക്കുള്ള ഉപകരണങ്ങൾ എന്നിവയും വാങ്ങി നൽകിയിരുന്നു. നെടുങ്കണ്ടം എം.ഇ.എസ്. കോളജിലെ അവസാന വർഷ ബിഎസ്‌സി മാത്തമാറ്റിക്‌സ് വിദ്യാർഥിനിയായിരുന്നു ധന്യ.
വിവാഹ ശേഷം അമൽ മർദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. കുടുംബാഗംങ്ങളിൽ നിന്നും മാനസിക പീഡനവും ഏറ്റിരുന്നു. മരിക്കുന്നതിന്‍റെ തലേദിവസം വിളിച്ചപ്പോഴും ഇക്കാര്യങ്ങൾ വീട്ടുകാരോട് സൂചിപ്പിച്ചു. അമൽ മർദിച്ചെന്ന് കേട്ടതോടെ പിറ്റേന്ന് ധന്യയെ കൂട്ടിക്കൊണ്ട് വരാൻ ഇരിക്കെയാണ് മരണം. മകളുടെ പൊക്കം പോലുമില്ലാത്ത ജനൽ കമ്പിയിൽ ധന്യ തൂങ്ങി മരിച്ചതാണ് കേസിൽ ദുരൂഹമായത്. അമലിന്‍റെ വീട്ടുകാർക്കും മരണത്തിൽ പങ്കുണ്ടോയെന്ന് അന്വഷിച്ചു വരികയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: