കൊച്ചി: തീയേറ്ററുകൾ അടഞ്ഞു കിടക്കുമ്പോഴും സിനിമാ പ്രേമികൾക്ക് ദൃശ്യ വിരുന്നൊരുക്കി പൃഥ്‌വിരാജ് ചിത്രം കോൾഡ് കേസ്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ജൂൺ 30നാണ് സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌തത്. ക്രൈം ത്രില്ലറായെത്തിയ ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
പ്രേക്ഷകനെ ബോറടിപ്പിക്കില്ല എന്നതുകൊണ്ട് തന്നെ ഈ വിമർശനത്തെ എതിർക്കുന്നവരും കുറവല്ല. പൃഥ്‌വിരാജിനൊപ്പം അതിഥി ബാലൻ, ആത്മീയ രാജൻ, അലൻസിയർ, ലക്ഷ്മി പ്രിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
കായലിൽ നിന്നും ലഭിക്കുന്ന ഒരു തലയോട്ടിയിൽ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സത്യജിത്ത് എന്ന പൊലീസ് ഓഫീസർ കേസിൽ അന്വേഷണം നടത്തുമ്പോൾ മരിച്ചയാളുടെ ആത്മാവ് മാധ്യമ പ്രവർത്തകയായ നായികയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. യുക്തിക്ക് നിരക്കാത്ത ഒട്ടേറെ കാര്യങ്ങളുടെ മിശ്രണമാണ് സിനിമയെങ്കിലും ക്ലൈമാക്‌സിനോട് അടുക്കുന്നതുവരെ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞു എന്നുള്ളത് നേട്ടമാണ്.
താര പരിവേഷങ്ങളൊന്നുമില്ലാതെയാണ് പൃഥ്‌വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. പരസ്യചിത്രങ്ങളിലും സംഗീത ആൽബങ്ങളിലും മികവ് തെളിയിച്ച തനു ബാലക് ആണ് ചിത്രത്തിന്‍റെ സംവിധായകൻ. തനു ബാലകിന്‍റെ ആദ്യ സിനിമ കൂടിയാണ് കോൾഡ് കേസ്.
ക്ലൈമാക്‌സിലേക്ക് എത്തുന്നതിനു മുമ്പേ സസ്പെൻസ് പൊളിയുന്നതാണ് ചിത്രത്തിൽ പ്രേക്ഷകർക്ക് നിരാശയാകുന്നത്. തുടക്കത്തിൽ മികച്ച സസ്പെൻസ് ത്രില്ലറായി തുടങ്ങുന്ന ചിത്രം രണ്ടാം പകുതിലെത്തുന്നതോടെ കുറ്റവാളി ആരാണെന്ന് പ്രേക്ഷകർക്ക് ബോധ്യമാകുന്നു. തുടർന്നുള്ള ക്ലൈമാക്‌സ് രംഗം ഇതോടെ തന്നെ അപ്രസക്തമാകുകയും ചെയ്യുകയാണ്. എന്നിരുന്നാലും കോവിഡ് കാലത്ത് വീടുകളിലിരുന്ന് ആസ്വദിക്കാൻ കഴിയുന്ന ഒരു ത്രില്ലർ തന്നെയാരിക്കും കോൾഡ് കേസ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: