ഇടുക്കി: ലോക് ഡൗൺ ഇളവുകൾ നിലവിൽ വന്നതിനു പിന്നാലെ ജില്ലയിൽ ആളുകൾ കൂട്ടത്തോടെ തെരുവിൽ. പ്രധാന സിറ്റികളിലും നഗരങ്ങളിലുമെല്ലാം അസാധാരണമായ തിരക്കാണ് തിങ്കളാഴ്ച്ച രാവിലെ മുതൽ അനുഭവപ്പെടുന്നത്. പലയിടത്തും ഗതാഗത കുരുക്കും രൂക്ഷമായി. ബീവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിലും ആളുകളുടെ നീണ്ട നിരയുണ്ട്.
കട്ടപ്പന ടൗണിൽ രാവിലെ മുതൽ അത്ഭുതാവഹമായ തിരക്കാണ് അനുഭവപ്പെടുന്നത്. ടൗണിലെ പ്രധാന റോഡുകളിലെല്ലാം വാഹനങ്ങൾ നിറഞ്ഞിട്ടുണ്ട്. മാർക്കറ്റിലും ജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. നെടുങ്കണ്ടം, തൂക്കുപാലം സിറ്റികളിലും സ്ഥിതി ഇതു തന്നെ.
അതിർത്തി പ്രദേശമായ കുമളി, വണ്ടിപ്പെരിയാർ ടൗണുകളിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ജനത്തിരക്കിനു കുറവില്ല. ആളുകൾ കൂട്ടത്തോടെ രാവിലെ മുതൽ തന്നെ ടൗണിലേക്ക് ഇറങ്ങുന്നതാണ് കാഴ്ച്ച. ഇവിടെയും ബീവറേജസ് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ചാണ് ജനത്തിരക്ക് വർധിക്കുന്നത്. ഏലപ്പാറ, വാഗമൺ ഉപ്പുതറ സിറ്റികളിൽ വൻ ഗതാഗത കുരുക്കാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്.
അതേസമയം ഇടുക്കിയിലെ ആൾത്തിരക്ക് ആശങ്കാ ജനകമാണെന്നാണ് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്ത് ഒന്നു മുതൽ രണ്ട് മാസത്തിനുള്ളിൽ കോവിഡ് മൂന്നാം തരംഗത്തിനു സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ സാഹചര്യത്തിൽ ഇത്തരത്തിൽ നിയന്ത്രണമില്ലാതെ ആളുകൾ പുറത്തിറങ്ങുന്നത് വലിയ ആപത്ത് വരുത്തി വയ്ക്കുമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്. ഡെൽറ്റ വകഭേദം അടക്കമുള്ള പുതിയ വകഭേദങ്ങൾ സമൂഹത്തിൽ അതിവേഗം പടരാനുള്ള സാധ്യതയുമുണ്ടെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: