ന്യൂഡൽഹി: കേരളത്തിൽ മരം മുറിയടക്കമുള്ള രാഷ്ട്രീയ വിവാദങ്ങൾ അലയടിക്കുമ്പോൾ നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. കേസ് പിൻവലിക്കാനുള്ള തീരുമാനം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. സ്‌പീക്കറുടെ അനുമതിയില്ലാതെ എടുത്ത കേസ് നിലനിൽക്കില്ലെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
കേസ് പിൻവലിക്കാൻ സ്വതന്ത്രവും നിഷ്‌പക്ഷവുമായി പബ്ലിക് പ്രോസിക്യുട്ടർ എടുത്ത തീരുമാനത്തിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നും സർക്കാർ വധിക്കുന്നു. കേസ് പിൻവലിക്കാനുള്ള പ്രോസിക്യുഷൻ എടുത്ത തീരുമാനം ഉത്തമ വിശ്വാസത്തോടെയുള്ളതാണ്. ബാഹ്യ ഇടപെടൽ മൂലമാണ് പ്രോസിക്യുട്ടർ ഈ തീരുമാനം എടുത്തതെന്ന് തെളിയിക്കാൻ ഹൈകോടതിക്ക് കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിയമസഭയ്ക്ക് അകത്ത് നടന്ന സംഭവത്തിൽ സ്‌പീക്കറുടെ അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളു. എന്നാൽ സ്‌പീക്കറുടെ അനുമതിയില്ലാതെ, നിയമസഭാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്. അത് കൊണ്ട് കേസ് നിലനിൽക്കില്ല. എംഎൽഎമാർക്ക് പ്രധിഷേധിക്കാൻ അവകാശമുണ്ട്. ആ അവകാശമാണ് എംഎൽഎമാർ വിനിയോഗിച്ചതെന്നും സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
ബാർ കോഴ വിവാദം കത്തി നിൽക്കെ, 2015 മാർച്ച് 13 നാണു സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ സംഭവം നിയമ സഭയിൽ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയ പ്രതിപക്ഷം സ്‌പീക്കറുടെ കസേര അടക്കം മറിച്ചിടുകയും കമ്പ്യുട്ടർ അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിക്കുകയുമായിരുന്നു.
സർക്കാരിന്‍റെ അപ്പീൽ ചൊവ്വാഴ്ച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അതിനിടെ കേസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹർജി നൽകിയിട്ടുണ്ട്. തൻ്റെ വാദം കൂടി കേൾക്കാതെ, കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിൽ ചെന്നിത്തല ആവശ്യപ്പെടുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: