ഇടുക്കി: ഹൈറേഞ്ച് മേഖലയിൽ ആളൊഴിഞ്ഞ തേയിലത്തോട്ടത്തിൽ നടത്തി വന്ന വ്യാജ വാറ്റ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർ അറസ്റ്റിൽ. ഏലപ്പാറ സ്വദേശികളായ പുതുക്കാട്ട് ജയമോൻ (40 ), തുരുത്തേൽ രാജ് ലാൽ ( 42 )എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പുതറ തവാരണയിലെ ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലായിരുന്നു വ്യാജ വാറ്റ് നടന്നുകൊണ്ടിരുന്നത്. നാളുകളായി ഇവിടെ വാറ്റ് നടക്കുന്നതായി പൊലീസ് പറയുന്നു. രഹസ്യ വിവരം ലഭിച്ചതോടെ കേന്ദ്രം പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
തുടർന്ന് ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് പൊലീസ് വാറ്റ് കേന്ദ്രത്തിൽ പരിശോധനയ്ക്കെത്തിയത്. ഈ സമയത്ത് വാറ്റ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. രാവിലെ മുതൽ നിർമിച്ച വ്യാജചാരായം വിൽപ്പന നടത്താനായി മുഖ്യ പ്രതി പോയതിന് തൊട്ട് പിന്നാലെയാണ് റെയ്ഡ് നടന്നത്. ഈ സമയം സഹായികളായ രണ്ട് പേരാണ് വ്യാജചാരായം നിർമിച്ചു കൊണ്ടിരുന്നത്. മുഖ്യ പ്രതിയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായ രണ്ടു പേർ. 250 മില്ലി വ്യാജചാരായവും 500 ലിറ്റർ കോട്ടയും വാറ്റുപകരത്തങ്ങളും ഗ്യാസ് കുറ്റിയും സ്റ്റൗവും പൊലീസ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത കോട പൊലീസ് നശിപ്പിച്ചു. ഉപ്പുതറ സി.ഐ ആർ. മധുവിന്‍റെ നിർദ്ദേശപ്രകാരം എസ്.ഐ പി.എൻ. ദിനേശിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റെയിഡ് നടത്തിയത്. ലോക് ഡൗൺ ആരംഭിച്ചപ്പോൾ മുതൽ ഇവിടെ വ്യാജവാറ്റ് കേന്ദ്രം ഉടലെടുത്തിരുന്നു.
കഴിഞ്ഞ ലോക് ഡൗൺ കാലത്തും പ്രധാന പ്രതിയുടെ നേതൃത്വത്തിൽ വാറ്റ് നടത്തിയിരുന്നതായി അന്നും പരാതി ഉയർന്നിരുന്നു. എ.എസ്.ഐമാരായ ദൂരെ രാജ് പി, സെയ്ദ് മുഹമ്മദ്, സി.പി.ഒമാരായ ആരവിന്ദ് മോഹനൻ, ഹോം ഗാർഡ് സെബാസ്റ്റ്യൻ, ഡ്രൈവർ താജ്ദ്ദീൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: