ഇടുക്കി: അനധികൃതമായി മരം വെട്ടിക്കടത്താൻ ശ്രമിച്ച സംഭവത്തിൽ സി.പി.ഐ നേതാവടക്കം മൂന്നു പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. വെള്ളിലാംകണ്ടത്ത് സൂക്ഷിച്ചിരുന്ന മരത്തടികൾ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. സംഭവത്തിൽ സ്ഥലം ഉടമ കിഴക്കേമാട്ടുക്കട്ട പടുക സ്വദേശി മോഹനന്‍, മരം വെട്ടിയ കിഴക്കേമാട്ടുക്കട്ട സ്വദേശി സുധീഷ്, മരത്തടികള്‍ വാങ്ങിയ സി.പി.ഐ നേതാവ് വി.ആര്‍. ശശി എന്നിവര്‍ക്ക് എതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ 13നാണ് ചോരക്കാലി, കാട്ടു പത്രി തുടങ്ങിയ മരങ്ങൾ കൂട്ടിയിട്ട നിലയിൽ വെള്ളിലാംകണ്ടത്ത് കണ്ടെത്തിയത്. അഞ്ച് മെട്രിക് ടൺ തടികളായിരുന്നു കൂട്ടിയിട്ടിരുന്നത്. തടികൾ കാഞ്ചിയാർ വനംവകുപ്പ് സെക്ഷൻ ഉദ്യോഗസ്ഥർ എത്തി കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തിരുന്നു.
സി.പി.ഐ നേതാവ് വി.ആർ. ശശിയ്ക്ക് വേണ്ടിയാണ് മരം മുറിച്ചതെന്ന വിവരം പുറത്തു വന്നതോടെ വൻ വിവാദമാകുകയും ചെയ്‌തു. കുമളി റേഞ്ച് പരിധിയില്‍ ചെല്ലാര്‍കോവില്‍ ഫോറസ്റ്റ് സെക്ഷന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പടുക സ്വദേശിയായ മോഹനന്‍റെ പട്ടയമില്ലാത്ത കൈവശഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്ന് കണ്ടെത്തി. മരം മുറിച്ച തൊഴിലാളികളെയും ആയുധങ്ങളും തടികള്‍ കടത്തിക്കൊണ്ടു വന്ന വാഹനവും കണ്ടെത്താനുമുള്ള അന്വേഷണം തുടരുകയാണ്. കൂടുതൽ പേർക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp
Post A Comment: