ലക്‌നൗ: ജലനിരപ്പ് ഉയർന്നതോടെ ഗംഗാനദിയിൽ വീണ്ടും മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു. കാലവർഷം ശക്തിപ്പെട്ടതോടെയാണ് നദിയിൽ ജലനിരപ്പ് ഉയർന്നതും മണൽ തിട്ടകൾ തകരുകയും ചെയ്‌തത്. 24 മണിക്കൂറിനുള്ളിൽ ഇത്തരത്തിൽ ഒഴുകി എത്തിയ 40 മൃതദേഹങ്ങൾ സംസ്‌കരിച്ചതായി പ്രാദേശിക ഭരണ കൂടം അറിയിച്ചു.
കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ അടക്കമാണ് ഗംഗാ നദിയിൽ ഒഴുക്കി നടക്കുന്ന നിലയിൽ കണ്ടെത്തിയത്. എൻഡി ടിവി, ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങളനു ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി പ്രയാഗ് രാജിലെ വിവിധ ഇടങ്ങളിൽ നിന്ന് പ്രാദേശിക മധ്യപ്രവർത്തകർ ചിത്രീകരിച്ച വിഡിയോകളിലും ചിത്രങ്ങളിലും അധികൃതർ മൃതദേഹങ്ങൾ നദിയിൽ നിന്ന് പുറത്തെടുക്കുന്നത് കാണാം. നദീ തീരത്ത് കുടുങ്ങിയ മൃതദേഹം കൈയുറ ധരിച്ച പ്രവർത്തകർ പുറത്തെടുക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു.
വായിൽ ട്യൂബ് ഘടിപ്പിച്ച നിലയിലുള്ള ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. പ്രയാഗ് രാജ് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 മൃതദേഹങ്ങൾ സംസ്‌കരിച്ചതായി പ്രയാഗ് രാജ് മുനിസിപ്പൽ കോർപ്പറേഷന്‍റെ സോണൽ ഓഫീസർ നിരാജ് കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മൃതദേഹങ്ങളും സംസ്‌കരിക്കുകയും ആചാരാനുഷ്ടാനങ്ങൾ പിന്തുടരുകയും ചെയ്‌തു എന്നും അദ്ദേഹം പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: