കൊല്ലം: സംസ്ഥാനത്ത് വീണ്ടും വീട്ടമ്മയുടെ മരണം റിപ്പോർട്ട് ചെയ്തു. ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വി.എസ്. ഗോപുവിന്റെ ഭാര്യ എസ്.എസ്. ശ്രീജ(32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐ ബാങ്കിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടോടെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ശ്രീജയെ കണ്ടത്.
ഭര്‍ത്താവ് ഗോപു ഏഴുമണിയോടെ പാല് വാങ്ങാന്‍ പുറത്തു പോയ സമയത്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന് നല്കിയ മൊഴി. തിരിച്ചു വന്നപ്പോഴാണ് ശ്രീജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അടുക്കളയോടു ചേര്‍ന്നുള്ള വർക്ക് ഏരിയയിലായിരുന്നു തൂങ്ങിനിൽക്കുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണ സമയത്ത് ഗോപുവിന്റെ പ്രായംചെന്ന അഛൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
തിങ്കളാഴ്ച ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ നടത്തിയ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
മൂന്നുമാസം മുൻപാണ് ശ്രീജ കോവിഡ് മുക്തയായത്. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ശാന്തികവാടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്കാരം. തിരുവനന്തപുരം പൂജപ്പുര തമലം കൃഷ്ണഭവനിൽ ആർ.ശ്രീകണ്ഠന്റെയും സരസ്വതിയുടെയും മകളാണ് ശ്രീജ. അഞ്ചുവർഷം മുൻപായിരുന്നു ശ്രീജയും ഗോപുവും തമ്മിലുള്ള വിവാഹം. ശ്രീജയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: