കേപ്‌ടൗൺ: ഒന്നിലധികം ഭാര്യമാരുള്ളത് ലോകത്തിൽ പുതിയ കാര്യമല്ല. എന്നാൽ സ്ത്രീകൾക്ക് ഒന്നിലധികം ഭർത്താക്കൻമാരുണ്ടാകുകയെന്നത് അൽപം പുതുമയുള്ള കാര്യമാണ്. ദക്ഷിണാഫ്രിക്കയിലാണ് ഈ വിഷയം ഇപ്പോൾ ചൂടേറിയ ചർച്ചയായിരിക്കുന്നത്. സ്ത്രീകൾക്ക് ഒന്നിലധികം ഭാർത്താക്കൻമാർ ആകാണെന്ന നിയമം പാസാക്കാനൊരുങ്ങുകയാണ് ദക്ഷിണാഫ്രിക്കൻ സർക്കാർ.
ഇതോടെയാണ് വിഷയം ലോക വ്യാപകമായി ചർച്ചയാകുന്നത്. പുരുഷൻമാർക്ക് ഒന്നിലധികം ഭാര്യമാർ ആകാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്ക് ഇതായിക്കൂടാ എന്നാണ് പുരോഗമനവാദികൾ ചോദിക്കുന്നത്. അതേസമയം നിയമ നിർമാണത്തിനെതിരെ യാഥാസ്ഥിതിക വാദികളും രംഗത്തെത്തിയിട്ടുണ്ട്. സ്വവര്‍ഗ വിവാഹവും പുരുഷന്‍മാര്‍ക്ക് ബഹുഭാര്യത്വവും അനുവദിക്കുന്ന ഭരണഘടനയാണ് ദക്ഷിണാഫ്രിക്കയില്‍ നിലവിലുള്ളത്.
എന്നാല്‍ സ്ത്രീകളള്‍ക്ക് ഒരു ഭര്‍ത്താവ് മാത്രമേ പാടുള്ളു എന്നാണ് നിയമം. ഇക്കാര്യത്തില്‍ തുല്യനീതി വേണമെന്ന ലിംഗനീതി അവകാശപ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി ആഭ്യന്തര വകുപ്പ് പ്രസിദ്ധീകരിച്ച കരട് റിപ്പോര്‍ട്ടിലാണ് (ഗ്രീന്‍ പേപ്പര്‍) സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്‍മാര്‍ ആകാമെന്ന നിര്‍ദേശം വെച്ചിരിക്കുന്നത്. എന്നാല്‍ ബഹുഭാര്യാത്വത്തെ അനുകൂലിച്ചവര്‍ പോലും ഇപ്പോള്‍ ബഹുഭര്‍തൃത്വത്തെ എതിര്‍ത്ത് രംഗത്തു വന്നിരിക്കുകയാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
ഇത്തരം നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി രാജ്യത്തെ വിവാഹ നിയമം പരിഷ്‌കരിക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ യാഥാസ്ഥിതിക വിഭാഗങ്ങളും ചില മതവിഭാഗങ്ങളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം വിവാഹങ്ങളിലൂടെ ഉണ്ടാകുന്ന മക്കളുടെ കാര്യമെന്താകും. അവരുടെ ഐഡന്‍റിറ്റി എങ്ങനെ തിരിച്ചറിയും എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.
സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്‍മാര്‍ എന്നത് അസ്വീകാര്യമാണെന്ന് ആഫ്രിക്കന്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് കെന്നെത്ത് മെഷോ പറഞ്ഞു. ബഹുഭാര്യത്വം അംഗീകരിക്കപ്പെട്ട സമ്പ്രദായമാണ്. പക്ഷേ ബഹുഭര്‍തൃത്വം അങ്ങനെയല്ല. ഒന്നിലധികം ഭര്‍ത്താക്കന്‍മാരുമായി ജീവിക്കാനാകില്ല. കാരണം പുരുഷന്‍മാര്‍ അസൂയാലുക്കളും സ്വാര്‍ഥന്‍മാരുമാണെന്നും അദ്ദേഹം പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: