ഭോപ്പാൽ: ആൺ കുഞ്ഞിനു ജൻമം നൽകിയില്ലെന്നാരോപിച്ച് യുവാവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കിണറ്റിലെറിഞ്ഞു. സംഭവത്തിൽ ഒരു കുട്ടി മരിച്ചു. ഭാര്യയും ആറ് മാസം പ്രായമുള്ള പെൺകുഞ്ഞും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഛത്തർപുരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദാദിയ സ്വദേശിയായ രാജാഭയ്യ യാദവ് (35) ആണ് ഭാര്യ ബിട്ടിയെയും എട്ട് വയസും ആറ് മാസവും പ്രായമുള്ള കുട്ടികളെയും കിണറ്റിലെറിഞ്ഞത്. ഇതിൽ എട്ട് വയസുള്ള പെൺകുട്ടിയാണ് മുങ്ങി മരിച്ചത്.
ഭാര്യ ഇതുവരെ ആൺകുഞ്ഞിനെ പ്രസവിക്കാത്തതിൽ ഇയാൾക്ക് ദേഷ്യം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഭാര്യയെയും മക്കളെയും കിണറ്റിലെറിഞ്ഞത്. ഭാര്യയെയും മക്കളെയും ഭാര്യ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുവരുന്നതിനിടെ ആയിരുന്നു യുവാവിന്‍റെ ക്രൂരത.
ബൈക്കിൽ വരുന്നതിനിടെ വെള്ളം എടുക്കാനെന്ന് പറഞ്ഞാണ് യുവാവ് ആൾമറയില്ലാത്ത കിണറ്റിൻ സമീപം വാഹനം നിർത്തിയത്. തുടർന്ന് ഭാര്യയെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഭാര്യ രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇയാൾ മുകളിൽ നിന്ന് കല്ലെറിഞ്ഞു. ശേഷം സംഭവ സ്ഥലത്തു നിന്ന് ബൈക്കിൽ രക്ഷപ്പെട്ടു.
ഇതിനിടെ കിണറ്റിൽ വീണ യുവതിയും കുഞ്ഞുങ്ങളും സഹായത്തിനായി നിലവിളിച്ചെങ്കിലും ആളൊഴിഞ്ഞ പ്രദേശമായതിനാൽ ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. ഒടുവിൽ യുവതി ആറു മാസം പ്രായം ഉള്ള കുഞ്ഞിനേയും കൈയിലെടുത്ത് കിണറ്റിൽ നിന്ന് മുകളിലേക്ക് കയറി രക്ഷപ്പെട്ടു. എന്നാൽ എട്ട് വയസുകാരി ഇതിനിടെ മുങ്ങി മരിച്ചിരുന്നു. പിന്നീട് നാട്ടുകാരെ വിവരം അറിയിച്ച യുവതി ചന്ദാല പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.
ആൺകുഞ്ഞിന് ജന്മം നൽകാത്തതിനാൽ ഭർത്താവ് തന്നോട് നിരന്തരം ദസാധ്യപ്പെട്ടിരുന്നതായാണ് യുവതിയുടെ മൊഴി. അടുത്തിടെ വീണ്ടും പെൺകുഞ്ഞ് ജനിച്ചതോടെ ഭർത്താവ് മോശമായി പെരുമാറുകയും സ്വന്തം വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്‌തിരുന്നു. ഇവിടെ നിന്ന് കൂട്ടികൊണ്ടു വരുന്നതിനിടെയാണ് ഭർത്താവ് കൊല്ലാൻ ശ്രമിച്ചത്. ദമ്പതിമാർക്ക് മറ്റൊരു പെൺകുട്ടി കൂടിയുണ്ട്. ഈ കുട്ടി യുവതിയുടെ വീട്ടിലായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: