കൊച്ചി: നവജാത ശിശുവിനെ അമ്മ പാറമടക്കയത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എറണാകുളം തിരുവാണിയൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടി വെള്ളത്തിൽ മുങ്ങി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. പ്രസവത്തെ തുടർന്ന് കുട്ടി മരിച്ചെന്നും അതിനാലാണ് കുളത്തിൽ എറിഞ്ഞതെന്നുമായിരുന്നു അറസ്റ്റിലായ ശാലിനിയുടെ മൊഴി.
മരണത്തില്‍ വ്യക്തത വന്നതോടെ ശാലിനിക്കെതിരെ കൊലക്കുറ്റം ചുമത്തി. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതിന്‍റെ ലക്ഷണങ്ങളുമില്ല. ഇതോടെ യുവതി നൽകിയത് വ്യാജ മൊഴിയാണെന്ന് പൊലീസിനു ബോധ്യമായിട്ടുണ്ട്. തുണിയിൽ പൊതിഞ്ഞ് കല്ലുകെട്ടിയാണ് യുവതി കുട്ടിയെ പാറമടക്കുളത്തിലേക്ക് എറിഞ്ഞത്. ഈ സമയത്തും കുഞ്ഞിന് ജീവനുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രിയിലാണ് നാല്‍പതുകാരിയായ ശാലിനി ആണ്‍കുട്ടിയെ പ്രസവിച്ചത്. വയറുവേദനയെന്ന് മകനോട് പറഞ്ഞശേഷം വീടിന് പുറത്തേക്കുപോയ ശാലിനി റബർ തോട്ടത്തില്‍ കിടന്ന് പ്രസവിക്കുകയായിരുന്നു. തുടർന്ന് താൻ പ്രസവിച്ച വിവരം അറിയാതിരിക്കാൻ കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് വീടിന് അടുത്തുള്ള പാറമടയിലെ വെള്ളക്കെട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.
രക്തസ്രാവം നിലയ്ക്കാതിരുന്നതിനാല്‍ ബുധനാഴ്ച ആശുപത്രിയിലെത്തിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ റിമാന്‍ഡിലുള്ള ശാലിനിയെ അടുത്ത ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. നാലു കുട്ടികളുടെ അമ്മയായ യുവതി ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസം. ഗര്‍ഭിണിയാണെന്ന വിവരം പുറത്തു പറഞ്ഞിരുന്നില്ല. അവിഹിത മാർഗത്തിലുണ്ടായ ഗർഭം പുറത്തറിയാതിരിക്കാനായിരുന്നു ക്രുരതയെന്നാണ് പൊലീസ് പറയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: