കൊച്ചി: ഭർത്താവിനോട് പിണങ്ങിക്കഴിയവെ ഗർഭിണിയായ യുവതി പാറമടിയിൽ കെട്ടിത്താഴ്ത്തിയ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. എറണാകുളം തിരുവാണിയൂർ പഴുക്കാമറ്റത്താണ് സംഭവം നടന്നത്. നാൽപത് വയസുള്ള യുവതിയാണ് കുഞ്ഞിനു ജൻമം നൽകിയതും പാറമടയിലെ കയത്തിൽ കെട്ടിത്താത്തതും. ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി നാല് കുട്ടികൾക്കൊപ്പം ആന്‍റിനീക്കര സ്‌കൂളിനു സമീപത്താണ് താമസിച്ചിരുന്നത്.
ഇതിനിടെ അവിഹിത മാർഗത്തിൽ യുവതി ഗർഭം ധരിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം യുവതിയെ വീടിനുല്ളിൽ അവശ നിലയിൽ കണ്ടതിനെ തുടർന്ന് മൂത്ത മകനാണ് പിതാവിനെ വിളിച്ചു വിവരം അറിയിച്ചത്. ഭർത്താവ് ഉടൻ വീട്ടിലെത്തിയെങ്കിലും അകത്തു കയറാൻ യുവതി അനുവദിച്ചില്ല. തുടർന്ന് ഭർത്താവ് പഞ്ചായത്തംഗത്തെ വിവരമറിയിച്ചു.
പഞ്ചായത്തംഗവും നാട്ടുകാരും വീട്ടിലെത്തിയെങ്കിലും അവരെയും അകത്തുകടക്കാൻ യുവതി അനുവദിച്ചില്ല. വീട്ടിൽ കയറിയാൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണിപ്പെടുത്തി. തുടർന്ന് നാട്ടുകാർ പുത്തൻകുരിശ് പൊലീസിന്‍റെയും ആരോഗ്യപ്രവർത്തകരുടെയും സഹായം തേടുകയായിരുന്നു. ഇവരെത്തി അവശനിലയിലായ യുവതിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം അറിയുന്നത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വീട്ടിൽനിന്ന് അകലെയുള്ള ആളൊഴിഞ്ഞ ഭാഗത്തെ പാറമടയിൽ കുഞ്ഞിനെ എറിഞ്ഞതായി യുവതി മൊഴി നൽകിയത്. കുഞ്ഞ് ചാപിള്ളയായതിനാലാണ് മടയിൽ എറിഞ്ഞതെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
യുവതിയുടെ ഒരു മകൾ വിവാഹിതയാണ്. മറ്റുള്ള കുട്ടികൾ യുവതിക്കൊപ്പമാണ് താമസിക്കുന്നത്. മനപൂർവമുള്ള നരഹത്യയ്ക്ക് പുത്തൻകുരിശ് പൊലീസ് യുവതിക്കെതിരെ കേസെടുത്തു. കുഞ്ഞിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ യുവതി പറഞ്ഞതു വസ്തുതയാണോ എന്ന് ഉറപ്പിക്കാനാകൂ. രണ്ട് ഷർട്ടുകളിൽ പൊതിഞ്ഞ ശേഷം കല്ലിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: