കൊച്ചി: നവജാത ശിശുവിനെ ജീവനോടെ പാറമടക്കയത്തിൽ കെട്ടിത്താഴ്ത്തിയ സംഭവത്തിൽ തീരാതെ ദുരൂഹത. എറണാകുളം തിരുവാണിയൂരാണ് കഴിഞ്ഞ ദിവസം കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. സംഭവത്തിൽ ശാലിനിയെന്ന നാൽപതുകാരി നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിലാണ്.
അതേസമയം കൊലപാതകവും ശാലിനിയുടെ മൊഴികളിലെ പൊരുത്തക്കേടുകളുമാണ് ഇപ്പോൾ പൊലീസിനു തലവേദനയാകുന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന ഇവർ ആരിൽ നിന്നും ഗർഭം ധരിച്ചുവെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം യുവതി നൽകിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. യുവതിയുമായി അടുപ്പമുണ്ടായിരുന്ന ആരോ ആണ് ഗർഭത്തിന് ഉത്തരവാദിയെന്നാണ് സംശയിക്കുന്നത്. എന്നാൽ ഇത് ആരാണെന്ന് വ്യക്തമാക്കാതെ യുവതി ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്.
കുട്ടിയുടെ കൊലപാതകത്തിൽ മറ്റൊരാൾക്ക് പങ്കുണ്ടോയെന്നതും കണ്ടെത്തേണ്ടതുണ്ട്. ഗർഭത്തിന് ഉത്തരവാദിയായ ആൾക്ക് ഇതിൽ അറിവുണ്ടായിരുന്നോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. നാല് മക്കളുള്ള യുവതി ഭർത്താവില്ലാതെ മൂന്നു മക്കൾക്കൊപ്പമാണ് താമസം. മൂത്ത മകൾക്ക് 24 വയസുണ്ട്. ഇവർ വിവാഹിതയാണ്.
ഇതിനിടെയാണ് യുവതി ഗർഭം ധരിച്ചത്. വിഷയം മറച്ചു വക്കാനായിരുന്നു യുവതിയുടെ തീരുമാനം. അയൽവാസികളോ, ഒപ്പം താമസിച്ച മക്കളോ യുവതി ഗർഭിണിയാണെന്ന് മനസിലാക്കിയിരുന്നില്ല. ചൊവ്വാഴ്ച്ച പ്രസവ വേദനയുണ്ടായതോടെ റബർ തോട്ടത്തിലേക്ക് പോകുകയും അവിടെ വച്ച് കുഞ്ഞിനു ജൻമം നൽകുകയുമായിരുന്നു. തുടർന്ന് പുക്കിൾ കൊടി മുറിച്ച ശേഷം കുഞ്ഞിനെ പാറമടക്കയത്തിൽ കല്ലുകെട്ടി താഴ്ത്തിയെന്നാണ് യുവതിയുടെ മൊഴി.
അതേസമയം യുവതിയുടെ മൊഴി പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കുഞ്ഞ് ജീവനില്ലാതെയാണ് പുറത്തു വന്നതെന്നും അതിനാലാണ് ഉപേക്ഷിച്ചതെന്നുമായിരുന്നു യുവതി ആദ്യം നൽകിയ മൊഴി. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ ഇത് കളവാണെന്ന് തെളിഞ്ഞു. ജീവനോടെ തന്നെയാണ് കുഞ്ഞിനെ കയത്തിൽ കെട്ടിത്താഴ്ത്തിയത്.
ഇതോടെയാണ് കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന സംശയവും ബലപ്പെടുന്നത്. യുവതിയുടെ ഗർഭത്തിന് ഉത്തരവാദിയായ ആളെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലുള്ള യുവതിയെ ആരോഗ്യം മെച്ചപ്പെട്ട ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ചയാണ് നാല്‍പതുകാരിയായ ശാലിനി ആണ്‍കുട്ടിയെ പ്രസവിച്ചത്. വയറുവേദനയെന്ന് മകനോട് പറഞ്ഞശേഷം വീടിന് പുറത്തേക്കുപോയ ശാലിനി റബർ തോട്ടത്തില്‍ കിടന്ന് പ്രസവിക്കുകയായിരുന്നു. രക്തസ്രാവം നിലയ്ക്കാതിരുന്നതിനാല്‍ ബുധനാഴ്ച ആശുപത്രിയിലെത്തിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: