ഇടുക്കി: ഓപ്പറേഷൻ പി. ഹണ്ടിൽ മകൻ പ്രതിയായതിനു പിന്നാലെ അമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ ലൈംഗിക വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഇതിന്‍റെ ഭാഗമായി ഇടുക്കി സൈബർ ഡോമിൽ നിന്നും ലഭിച്ച നിർദേശത്തെ തുടർന്ന് നെടുങ്കണ്ടത്തും പരിശോധന നടന്നിരുന്നു.
ശനിയാഴ്ച്ചയാണ് ആരോപണ വിധേയനായ യുവാവിന്‍റെ വീട്ടില്‍ പോലീസ് എത്തിയത്. വീട് മനസിലാക്കിയ ശേഷം പോലീസ് സംഘം തിരികെ മടങ്ങി. ഞായറാഴ്ച രാവിലെ രണ്ട് പോലീസ് വാഹനങ്ങളിലായി പോലീസ് സംഘം വീണ്ടുമെത്തി. യുവാവിന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഈ സംഭവത്തിനു ശേഷമാണ് യുവാവിന്‍റെ മാതാവ് അസ്വസ്ഥതയിലായത്.
വ്യാഴാഴ്‌ച്ച രാത്രി 12 നാണ് യുവാവിന്‍റെ മാതാവ് ഹൃദയാഘാതമുണ്ടായി മരിച്ചത്. പോലീസ് ഫോണ്‍ അനാവശ്യമായി കസ്റ്റഡിയില്‍ എടുത്തെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന നടന്നതെന്നാണ് പോലീസിന്‍റെ വിശദീകരണം. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ പി. ഹണ്ടിൽ ഉന്നതരുൾപ്പെടെ നിരവധി പേർ കുടുങ്ങിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: