കല്യാണം കഴിക്കാനും ഇനി കോവിഡ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് വേണ്ടി വരുമോ.. സോഷ്യൽ മീഡിയയിൽ രണ്ടു ദിവസമായി ഉയർന്നു കേൾക്കുന്ന ചോദ്യമാണ് ഇത്. ഏതാനും ദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വിവാഹ പരസ്യമാണ് ഇത്തരം ഒരു ചോദ്യം ഉയർത്തുന്നത്.
പരസ്യത്തിൽ, വിവാഹത്തിന് ഒരുങ്ങുന്ന യുവതി കോവിഡ് വാക്‌സിൻ സ്വീകരിച്ച യുവാക്കളിൽ നിന്നാണ് വിവാഹാലോചനകൾ ക്ഷണിച്ചിരിക്കുന്നത്. 24 കാരിയായ റോമൻ കത്തോലിക്കാ പെൺകുട്ടി, കോവിഷീൽഡിന്‍റെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ബിരുദാനന്തര ബിരുദധാരികളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നുവെന്നാണ് പരസ്യം. പരസ്യം ഓൺലൈനിൽ വൈറലാകുകയും ചെയ്‌തു. സംഭവം സത്യമാണോ, വ്യാജമാണോയെന്ന അന്വേഷണവും നടന്നെങ്കിലും ഇനിയുള്ള കാലത്ത് ഇത്തരത്തിലായിരിക്കും കല്യാണപരസ്യങ്ങളെന്നാണ് ഉയർന്നു വരുന്ന അഭിപ്രായം.
വിദേശ യാത്രയ്ക്കുൾപ്പെടെ സമസ്‌ത മേഖലകളിലും വാക്‌സിൻ നിർബന്ധമാക്കുന്നതിനിടെയാണ് സോഷ്യൽ മീഡിയയിലെ വൈറൽ പോസ്റ്റ്. ഈ വിവാഹ പരസ്യത്തിന്‍റെ ഫോട്ടോ അടുത്തിടെ കോൺഗ്രസ് എംപി ശശി തരൂറും ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഇങ്ങനെയൊരു പരസ്യം ഇനി സാധാരണയായി മാറുമോയെന്നാണ് പോസ്റ്റ് പങ്കുവച്ച് ശശി തരൂർ കുറിച്ചത്.
അതേസമയം ഈ പരസ്യത്തിനു പിന്നിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി നടത്തിയ ഒരു ക്യാമ്പെയ്ൻ ആയിരുന്നുവെന്നാണ് റിപ്പോർട്ട്. ഗോവയിൽ നിന്നുള്ള ഒരു വ്യക്തിയാണ് ഈ ക്യാമ്പെയിൻ ആരംഭിച്ചതത്രേ. സാവിയോ ഫിഗ്യൂറെഡോ എന്ന വ്യക്തിയാണ് പരസ്യം പുറത്തുവിട്ടത്.
മാട്രിമോണിയലുകളുടെ ഭാവി എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്‍റെ യഥാർഥ പോസ്റ്റ് കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിൽ പങ്കിട്ടിരുന്നു. ഒരു വാക്സിനേഷൻ സെന്‍ററിന്‍റെ കോൺടാക്റ്റ് നമ്പറിനൊപ്പം ശ്രദ്ധ ആകർഷിക്കുന്ന ഈ മാട്രിമോണിയൽ പരസ്യവും പോസ്റ്റു ചെയ്‌യുകയായിരുന്നു. വാക്‌സിൻ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരസ്യം സൃഷ്ടിച്ചതെന്നും ഇത് യഥാർഥമാണെന്ന് പലരും കരുതിയതായും സാവിയോ പറയുന്നു. Vaccinated bride seeks vaccinated groom! No doubt the preferred marriage gift will be a booster shot!? Is this going to be our New Normal? pic.twitter.com/AJXFaSAbYs
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: