കൊച്ചി: സുഹൃത്തുമായി ലിവിങ് റിലേഷനിലായിരുന്ന യുവതി കൊച്ചിയിലെ ഫ്‌ളാറ്റിൽ നേരിടേണ്ടി വന്നത് കേട്ടാൽ അറയ്ക്കുന്ന ക്രൂരതകളാണെന്ന് വെളിപ്പെടുത്തി സുഹൃത്തായ യുവതി. പീഡനത്തിന്‍റെ വിവരങ്ങൾ പെൺകുട്ടി തങ്ങളോട് പങ്കുവച്ചിരുന്നതായും യുവതി പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ക്രൂരമായ പീഡനങ്ങൾക്കിരയാകേണ്ടി വന്ന യുവതിക്ക് ഇനി സ്വാഭാവിക ജീവിതം സാധ്യമാകുമോയെന്ന് സംശയമാണെന്നും സുഹൃത്ത് പറയുന്നു.
നിലവിൽ പീഡനത്തിനിരയായ പെൺകുട്ടി സംസ്ഥാനത്തിന് പുറത്താണ്. കേസിൽ പ്രതി അറസ്റ്റിലായാലും ഇല്ലെങ്കിലും അവൾക്ക് ഇനി മനുഷ്യനെ കണ്ടാൽ പോലും ഭയപ്പെട്ടേക്കാവുന്ന അവസ്ഥയിലാണ്. ഫ്ളാറ്റിൽ അടച്ചിടപ്പെട്ട യുവതി ഭക്ഷണത്തിനായി മാർട്ടിൻ പുറത്തുപോയ സമയത്താണ് രക്ഷപെട്ട് പുറത്തു വരുന്നത്. ഇട്ടിരുന്ന വസ്ത്രത്തിനുള്ളിൽ ഒരു അടിവസ്ത്രം പോലും ധരിക്കാതെയായിരുന്നു യുവതി ഫ്ലാറ്റിൽ നിന്നും പുറത്തെത്തിയത്.
തുടർന്ന് ഇതേ വേഷത്തിൽ തന്നെയാണ് പൊലീസ് സ്റ്റേഷനിലേക്കും യുവതി എത്തിയത്. അടിവസ്ത്രം പോലുമില്ലാതെയാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞിട്ടും വിഷയത്തിന്‍റെ ഗൗരവം പൊലീസ് ഉൾക്കൊണ്ടില്ലെന്നും സുഹൃത്ത് പറയുന്നു. പിന്നീട് വീട്ടുകാരെത്തി പെൺകുട്ടിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ശാരീരികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് വീണ്ടും കൊച്ചിയിലെത്തി എ.സി.പിക്ക് പരാതി നൽകിയത്.
താനുൾപ്പെടെയുള്ള സുഹൃത്തുക്കളോട് പീഡനത്തെ കുറിച്ച് പറഞ്ഞിരുന്നു. എത്രയും വേഗം ഫ്ലാറ്റിൽ നിന്നും രക്ഷപെടാൻ നിർദേശിച്ചെങ്കിലും അടച്ചിട്ടതിനാൽ അതിനു കഴിഞ്ഞില്ല. മാർട്ടിൻ പുറത്തിറങ്ങിയപ്പോൾ യുവതി ഓടി രക്ഷപെടുകയായിരുന്നുവെന്നും സൃഹൃത്ത് പറയുന്നു. അടിച്ചതിന്‍റെ മുകളിൽ വീണ്ടും വീണ്ടും അടിക്കുക, മുളകുവെള്ളം കണ്ണിൽ ഒഴിക്കുക തുടങ്ങിയ ഉപദ്രവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
ചോര വരുന്നതു വരെ അടി തുടരുമെന്നും സുഹൃത്ത് വെളിപ്പെടുത്തി. ഇനി ഒരാളെ വിവാഹം ചെയ്യാനോ, ജീവിക്കാനോ അവൾക്ക് കഴിയുമോയെന്ന് സംശയമാണ്. കടുത്ത മാനസിക സമ്മർദത്തിലാണ് യുവതി. ഫാഷൻ ഡിസൈനിങ് കോഴ്സ് കഴിഞ്ഞ് ഏറെ പ്രതീക്ഷയോടെ കൊച്ചിയിലെത്തിയതാണ് പെൺകുട്ടി.
നഗ്ന വീഡിയോകൾ പകർത്തിയതോടെ അത് പുറത്തു വന്നാൽ തന്‍റെ കരിയറിനെ ബാധിക്കുമെന്ന് പെൺകുട്ടി ഭയപ്പെട്ടിരുന്നു. ഇതാണ് മാർട്ടിന്‍റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാൻ കാരണമായത്. പ്രതി തൃശൂർ മുണ്ടൂർ സ്വദേശി മാർട്ടിൻ ജോസഫ് പുലിക്കോട്ടലിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: