അബുദാബി: വധശിക്ഷ കാത്ത് കിടന്ന മലയാളി യുവാവിന് രക്ഷകനായി വ്യവസായി എം.എ. യൂസഫലി. തൃശൂർ പുത്തൻചിറ ചെറവട്ട ബെക്സ് കൃഷ്‌ണനാ(34)ണ് യൂസഫലിയുടെ ഇടപെടലിനെ തുടർന്ന് തൂക്കു കയറിൽ നിന്നും രക്ഷനേടാനായത്. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ ബെക്‌സ് ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അബുദാബി കോടതി ബെക്‌സിന് വധശിക്ഷ വിധിച്ചത്. 2012 സെറ്റംബർ ഏഴിനായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിന്‍റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്.
ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെയായിരുന്നു അപകടം. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമർപ്പിച്ചു. സിസി ടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യു.എ.ഇ. സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.
അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിന്‍റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും ഫലവത്താകാതെ സർവപ്രതീക്ഷകളും തകർന്ന സമയത്താണ് ബന്ധു സേതു വഴി എം.എ. യൂസഫലിയോട് മോചനത്തിനായി ഇടപെടാൻ കുടുംബം അഭ്യർഥിച്ചത്.
തുടർന്ന് അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി (blood money) അഞ്ച് ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്‍റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാൻ കോടതി വഴി സാധ്യമായത്.
കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചർച്ചകൾ നടത്തി. ഒരവസരത്തിൽ ഇതിനായി സുഡാനിൽ നിന്നും കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ട് വന്നു താമസിപ്പിക്കുകയും ചെയ്‌തു.
വർഷങ്ങൾ നീണ്ട നിരന്തര ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കു ശേഷം മാപ്പ് നൽകാമെന്ന് ബാലന്‍റെ കുടുംബം കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് ബെക്സിന്‍റെ കാരഗ്രഹ വാസത്തിന് വിരാമമാകുന്നത്.
ഇത് രണ്ടാം ജന്മമെന്ന് ബെക്സ് കൃഷ്ണൻ
നാട്ടിലേക്ക് പോകാനായുള്ള ഔട്ട് പാസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി അൽ വത്ബ ജയിലിൽ തന്നെ കാണാൻ എത്തിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ കണ്ട് ബെക്സ് വിങ്ങിപ്പൊട്ടി. ഇനിയൊരിക്കലും വീട്ടുകാരെ കാണുവാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നിറകണ്ണുകളോടെ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജനിച്ച മണ്ണിലേക്ക് മടക്കമുണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഒരു നിമിഷത്തെ കയ്യബദ്ധത്തില്‍ സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ദൈവദൂതനെ പോലെ അദ്ദേഹത്തിന്‍റെ ഇടപെടൽ. വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരാൻ കാരണക്കാരനായ എം.എ. യൂസഫലിയെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ബെക്സ് കൃഷ്ണൻ.
ദൈവത്തിന് നന്ദി പറഞ്ഞ് എം.എ. യൂസഫലി
വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നൽകാൻ സാധ്യമായതിൽ സർവ്വശക്തനായ ദൈവത്തോട് നന്ദി പ്രകടിപ്പിച്ച് എം.എ.യൂസഫലി. യു.എ.ഇ. എന്ന രാജ്യത്തിന്‍റെയും ദീർഘദർശികളായ ഭരണാധികാരികളുടെയും മഹത്വമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്. കൃഷ്ണനും കുടുംബത്തിനും ഒരു നല്ല ഭാവി ജീവിതം ആശംസിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BVgwaJgPrZ6HFSj9YGRU7D
Post A Comment: